രാജ്യത്ത് കൊവിഡ് 19ന് പിന്നാലെ അതിവേഗം പടർന്ന് കൊണ്ടിരിക്കുകയാണ് മങ്കിപോക്സും (monkeypox). മങ്കിപോക്സ് എന്ന രോഗം എത്രത്തോളം അപകടകാരിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കൻ നടനായ മാറ്റ് ഫോർഡ് (American actor Matt Ford).
രോഗം തന്നെ വല്ലാതെ തളർത്തിയെന്നും രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലെന്നും മാറ്റ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ മാറ്റ് പറയുന്നു. രാജ്യത്ത് 142-ലധികം ആളുകളെ ബാധിച്ച വൈറസിനോട് യുഎസ് സർക്കാരിന്റെ മന്ദഗതിയിലുള്ള പ്രതികരണത്തെ കുറിച്ചും അദ്ദേഹം തുറന്ന് പറഞ്ഞു.
വാക്‌സിനുകളിലും പരിശോധനകളിലും സർക്കാർ വേഗത കൂട്ടേണ്ടതുണ്ട്. മന്ദഗതിയിലുള്ള പ്രതികരണം അസ്വീകാര്യമാണെന്നും മാറ്റ് പറഞ്ഞു. സ്കിൻ-ടു-സ്കിൻ കോൺടാക്റ്റ് വഴിയാണ് തനിക്ക് വൈറസ് ബാധയുണ്ടായതെന്നും ലോസ് ഏഞ്ചൽസിൽ രോഗം ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടതെന്നും മാറ്റ് കൂട്ടിച്ചേർത്തു. പനി, വിറയൽ, അമിതക്ഷീണം തുടങ്ങിയ ലക്ഷണങ്ങളായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്നത്.
പനി അൽപം കുറഞ്ഞപ്പോഴേക്കും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. തുടർന്ന് നടത്തിയ പരിശോധനയിലാണ് മങ്കിപോക്സ് ആണെന്ന് ബോധ്യമായതെന്നും മാറ്റ് പറയുന്നു. ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങൾ ഇല്ലാതായതോടെ ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൂടുതൽ ചൊറിച്ചിലും പാടുകൾ പ്രത്യക്ഷപ്പെട്ടു.
മങ്കിപോക്സ് തമാശയല്ലെന്നും നിസ്സാരമായി കാണരുതെന്നും മാറ്റ് പറയുന്നു. കഴിയുമെങ്കിൽ വാക്സിനേഷൻ എടുക്കാൻ തയ്യാറാകണമെന്നും ജാഗ്രത കൈവിടരുതെന്നും മാറ്റ് ട്വീറ്റ് ചെയ്തു. വേദനസംഹാരികൾ കഴിക്കാതെ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
American actor says monkeypox should not be seen as a joke