ബോളിവുഡിലെ കിരീടം വെക്കാത്ത രാജാവ് ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ മകൻ ആര്യൻ ഖാനുമാണ് രണ്ട് ആഴ്ചകളായി വാർത്തകളിൽ നിറയുന്നത്. ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ഖാൻ കുടുംബമാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന വിഷയം.
ജയിലിൽ കഴിയുന്ന താരപുത്രന്റെ ജാമ്യം നേടിയെടുക്കാനുള്ള കഠിനപരിശ്രമത്തിലാണ് എസ്ആർകെയും മറ്റ് ബോളിവുഡ് സുഹൃത്തുക്കളും. ആര്യൻ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചിരുന്നില്ല. ഇത് മൂന്നാം തവണയാണ് ജാമ്യം ലഭിക്കാതെ പോകുന്നത്. ബുധനാഴ്ച നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ. ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരാണ് ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒമ്പതുപേരെ അറസ്റ്റ് ചെയ്തത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട എൻസിബി ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആര്യന്റെ പക്കൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് താരത്തിന്റെ അഭിഭാഷകൻ പറയുന്നത്. ജാമ്യം നൽകിയാൽ ആര്യൻ ഖാൻ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നുമാണ്എ എൻസിബിയുടെ വാദം.
എല്ലാവരേയും ചോദ്യം ചെയ്യുന്നപോലെ ആര്യനെ ചോദ്യം ചെയ്യാനുള്ള അവസരവും എൻസിബി ആവശ്യപ്പെടുന്നുണ്ട്. ആര്യന്റെ അറസ്റ്റിന് ശേഷം ബോളിവുഡിലെ നിരവധി താരങ്ങൾ ആര്യനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സൽമാൻ ഖാൻ അടക്കമുള്ളവർ ആര്യന്റെ അറസ്റ്റിന് പിന്നാലെ ഖാൻ കുടുംബത്തെ സന്ദർശിക്കാൻ മന്നത്തിലേക്ക് പറന്നെത്തിയിരുന്നു. ലഹരിമരുന്ന് വിതരണവും ഉപയോഗവും അടക്കമുള്ള കേസുകളിൽ ബോളിവുഡിൽ മുമ്പും നിരവധി താരങ്ങൾ വാർത്തകളിൽ ഇടംപടിച്ചിട്ടുള്ളവരാണ്. ആ ലിസ്റ്റിലേക്ക് ഏറ്റവും പുതുതായി ചേർക്കപ്പെട്ട പേരാണ് ആര്യൻ ഖാന്റേത്.
ആര്യൻ ഖാന് പിന്തുണയുമായി ഹൃത്വിക് റോഷൻ, അദ്ദേഹത്തിന്റെ ഭാര്യ സുസാന, രവീണ ടെണ്ടൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിലെ തുറന്ന കത്തിലൂടെയായിരുന്നു ഋത്വിക് റോഷൻ ആര്യനെ പിന്തുണച്ചത്. 'ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്ക് നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവും.
അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകള്‍. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്‍നേഹം. സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍... എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും' എന്നാണ് ആറ്യന് വേണ്ടി ഋത്വിക് എഴുതിയിരുന്നത്.
പിന്തുണയുമായി നടി രവീണ ടെണ്ടനും രംഗത്ത് എത്തിയിരുന്ന. അപമാനകരമായ രാഷ്‍ട്രീയം കളിക്കുന്നു ഒരു യുവാവിന്റെ ജീവിതവും ഭാവിയുംവെച്ച് അവർ കളിക്കുന്നു. ഹൃദയഭേദകമാണ് എന്നാണ് രവീണ ടണ്ടൻ പറഞ്ഞത്. മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഢംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഖാൻ അടക്കമുള്ളവര്‍ അറസ്റ്റിലായത്. ആര്യൻ ഖാന്റെയും കൂട്ട് പ്രതികളുടെയും മൊബൈല്‍ ഫോണുകള്‍ ഫോറൻസിക് പരിശോധനയ്‍ക്ക് അയച്ചിരുന്നു. ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഷാരൂഖിനെ അഭിമുഖം ചെയ്യാൻ പോയപ്പോൾ നടന്ന ഒരു സംഭവത്തെ കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
ആര്യനെ പെപ്സി കുടിക്കുന്നതിൽ നിന്നും വിലക്കുന്ന ഷാരൂഖാനെ കുറിച്ചാണ് ജേർണലിസ്റ്റ് മാർക്ക് മാനുവൽ പറഞ്ഞത്. താരകുടുംബത്തോടൊപ്പം ചെലവഴിച്ചപ്പോൾ അച്ഛൻ ഷാരൂഖും മകൻ ആര്യനും തമ്മിൽ നടന്ന സംഭാഷണത്തെ കുറിച്ചാണ് മാർക്ക് മാനുവൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പാണ് താരകുടുംബത്തോടൊപ്പം ചെലവഴിക്കാൻ മാർക്ക് മാനുവലിന് അവസരം ലഭിച്ചത്. ആ അഭിമുഖ സമയത്ത് ഷാരൂഖും ആര്യനും തമ്മിൽ വെച്ച കരാറിനെ കുറിച്ചും മാർക്ക് മാനുവൽ വിവരിച്ചിട്ടുണ്ട്. 'വീട്ടിലെ മുറിയുടെ വശത്തായി വെച്ചിരിക്കുന്ന വെൻഡിങ് മെഷീനിൽ നോക്കി ഒരു പെപ്സി കിട്ടുമോ..? എന്നാണ് ആര്യൻ ഷാരൂഖിനോട് ചോദിച്ചത്.
നിനക്ക് ഇവിടെ വേറൊരു പെപ്സിയുണ്ട്.. നിന്റെ മമ്മി... അവൾ നിന്നെ തല്ലും.... ഉടൻ ആര്യന്റെ മറുപടിയെത്തി എനിക്ക് അമ്മയെ ഭയമില്ല... എന്നാൽ നീ ഇത് അവളോട് പറയൂ.... ഷാരൂഖ് പറഞ്ഞു' കൂടാതെ മകനുമായി തനിക്കുള്ള കരാറിനെ കുറിച്ചും ഷാരൂഖ് വെളിപ്പെടുത്തി. 'ഇവൻ പെപ്സി കുടിക്കുന്നത് നിർത്തിയാൽ ഞാൻ സിഗരറ്റ് വലിക്കുന്നത് നിർത്തും...' ഉടൻ ആര്യന്റെ മറുപടിയെത്തി 'പെപ്സിയല്ലെങ്കിൽ എനിക്ക് ലിംകയുണ്ട്'. അച്ഛന്റേയും മകന്റേയും രസകരമായ സംഭാഷണത്തെ കുറിച്ച് മാർക്ക മാനുവൽ കുറിച്ചു.
ആ അഭിമുഖം നടന്നിട്ട് വർഷങ്ങൾ പിന്നിടുന്നുവെന്നും.... ഇന്ന് ആ അച്ഛനും മകനും നേരിടുന്ന അവസ്ഥയെ കുറിച്ച് ഓർക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 'തന്റെ കൊട്ടാര വസതിയുടെ ഉയർന്ന മതിലുകൾക്ക് പിന്നിൽ ഒരു കൂട്ടിൽ കിടക്കുന്ന കടുവയെപ്പോലെ ആകുലനായി ഷാരൂഖ് നടക്കുകയാണ്. ആര്യൻ തന്റെ മകനായതിന് വലിയ വില നൽകേണ്ടിവരുന്നതിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നുണ്ടാകും. ഇപ്പോഴത്തെ ആര്യന്റെ അവസ്ഥയെ എസ്ആർകെ സിനിമകളിലെ രംഗം പോലെ തോന്നുന്നു... അദ്ദേഹത്തിന്റെ മകൻ ഇപ്പോൾ മയക്കുമരുന്ന് പരീക്ഷിക്കാൻ എടുത്ത പെട്ടെന്നുള്ള തീരുമാനത്തിൽ ഖേദിക്കുന്നുണ്ടാകും. അയാൾ തെറ്റായ ആളുകൾക്കൊപ്പമായിരിക്കാം കറങ്ങിയത്.
ആര്യൻ ഒരു മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണിയാണെന്ന് വിശ്വസിക്കുന്നില്ല' മാർക്ക് മാനുവൽ കുറിച്ചു. പല വയസുകളിലെ ആളുകളുമായുള്ള തെറ്റായ സമ്പർക്കമാണ് ആളുകളെ ഇത്തരം കെണികളൽ ഉൾപ്പെടുത്തുന്നതെന്നും താനും ഇത്തരത്തിൽ 24 വയസിൽ കള്ളിന് അടിമയായിരുന്നുവെന്നും പിന്നീട് തിരിച്ചറിഞ്ഞ് പിന്തിരിയുകയായിരുന്നുവെന്നും മാർക്ക് മാനുവൽ കൂട്ടിച്ചേർത്തു. ആര്യൻ ഖാന്റെ അറസ്റ്റിനെ തുടർന്ന് വിദേശത്തുള്ള ഷാരൂഖിന്റെ രണ്ടാമത്തെ മകൾ സുഹാന തിരികെ ഇന്ത്യയിലെത്താൻ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഷാരൂഖും ഭാര്യയും അത് തടയുകയായിരുന്നു.
Shah Rukh Khan even banned Aryan from drinking Pepsi