(https://moviemax.in/)മലയാള സിനിമയിലെ പ്രിയ സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ വേർപാടിൽ വൈകാരികമായ കുറിപ്പുമായി നടൻ മോഹൻലാൽ.
തന്റെ കരിയറിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തിൽ രണ്ട് ഗാനങ്ങൾ ആലപിക്കാൻ തനിക്ക് സാധിച്ചുവെന്നത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് മോഹൻലാൽ കുറിച്ചു. 'സ്ഫടികം' എന്ന ചിത്രത്തിലെ 'ഏഴിമല പൂഞ്ചോല', 'ഗാന്ധർവ്വം' സിനിമയിലെ 'അബലത്വമല്ല അടിമത്വമല്ല' എന്നീ ഹിറ്റ് ഗാനങ്ങളായിരുന്നു അത്. സിനിമയ്ക്ക് അപ്പുറം വ്യക്തിപരമായ നല്ലൊരു സൗഹൃദം എക്കാലവും കാത്തുസൂക്ഷിച്ചിരുന്നുവെന്നും ഹൃദയവേദനയോടെ പ്രിയ സുഹൃത്തിന് വിട നൽകുന്നുവെന്നും താരം കുറിച്ചു.
'മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട എസ്.പി. വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. എസ്.പിയുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോടുചേർത്തത്.
രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി.
സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട'. എന്നിങ്ങനെയാണ് മോഹൻലാലിന്റെ കുറിപ്പ്.
Mohanlal on the demise of S.P. Venkatesh

































