#Latest News #Kerala High Court #ADGP Sreejith #Biswanath Sinha #Kerala Government #Contempt of Court #Vigilance #Corruption Allegation #IPS Officer
കൊച്ചി: (truevisionnews.com) എഡിജിപി എസ് ശ്രീജിത്തിനെതിരെ ഉയർന്ന പരാതിയിൽ സർക്കാർ സ്വീകരിച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. പരാതി പരിശോധിക്കാൻ നിയമവിരുദ്ധമായ രീതിയിൽ സംയുക്ത ഹിയറിംഗ് വിളിച്ചുവെന്നാരോപിച്ചാണ് കോടതിയുടെ പരാമർശം.
അന്നത്തെ ആഭ്യന്തര സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിൻഹയാണ് ഈ യോഗം വിളിച്ചത്. "ഇവിടെ ഒരു ആഭ്യന്തര മന്ത്രിയുണ്ടോ? സർക്കാർ ഉണ്ടോ?" എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ തുറന്ന കോടതിയിൽ ചോദിച്ചു.
ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് ജൂലൈ 28-നകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിന് കോടതി നിർദേശം നൽകി. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ ശ്രീജിത്തിനെതിരെ ഉയർന്ന അഴിമതി ആരോപണവും വിദേശയാത്ര സംബന്ധിച്ച പരാതിയും പരിശോധിച്ച് നടപടിയെടുക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു.
എന്നാൽ ഈ നിർദേശം പാലിക്കുന്നതിനു പകരം പരാതിക്കാരൻ ദീപിൻ ഇടവന, എഡിജിപി ശ്രീജിത്ത്, ട്രാൻസ്പോർട്ട്-വിജിലൻസ് വകുപ്പ് മേധാവികൾ, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ വിളിച്ചുവരുത്തി ആഭ്യന്തര സെക്രട്ടറി ഹിയറിംഗ് നടത്തുകയായിരുന്നു.
പരാതിക്കാരൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. "നിയമത്തിന് അജ്ഞാതമായ നടപടിക്രമാണിത്" എന്നാണ് കോടതി നിരീക്ഷിച്ചത്.
അനുമതിയില്ലാതെ വിദേശയാത്ര നടത്തി, ബിനാമി പേരിൽ ബിസിനസ് നടത്തി, മണി ലോണ്ടറിംഗ് ലക്ഷ്യമാക്കി യുഎഇ സന്ദർശിച്ചു എന്നിവയാണ് ശ്രീജിത്തിനെതിരായ പ്രധാന ആരോപണങ്ങൾ. അബുദാബിയിലെ ഒരു സ്വകാര്യ ആയുർവേദ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ പങ്കെടുത്തതായും ഹർജിയിൽ പറയുന്നു.
ഐപിഎസ് യൂണിഫോമിൽ സിനിമാ താരം ഇനിയക്കൊപ്പമുള്ള ചിത്രങ്ങൾ സ്ഥാപനം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്റെ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ഔദ്യോഗിക അനുമതിയില്ലാത്ത വിജിലൻസ് സ്ക്വാഡ് രൂപീകരിച്ച് അഴിമതിക്ക് കളമൊരുക്കി, അടുപ്പക്കാർക്ക് അനുകൂല നിയമനം നൽകി, "Last Bench" എന്ന സംഗീത സംഘത്തിലൂടെ വൻ സാമ്പത്തിക ഇടപാടുകൾ നടത്തി എന്നീ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.പൊലീസ് വോളിബോൾ ടീമിലേക്കുള്ള ഹവിൽദാർ നിയമനത്തിലും ക്രമക്കേടുണ്ടായതായി പരാതിക്കാരൻ ആരോപിക്കുന്നു.
വിജിലൻസ് ഡയറക്ടർ പരാതിയിൽ ദീപിൻ ഇടവനയുടെ മൊഴിയെടുത്തെങ്കിലും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടുകയാണ് ചെയ്തത്. തുടർനടപടി വൈകിയതോടെയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാൻ ഹർജിക്കാരന്റെ അഭിഭാഷകന് കോടതി വാക്കാൽ അനുമതി നൽകി.
Content Highlight: Kerala High Court Slams Govt Over ADGP Sreejith Case, Chief Secretary May Face Contempt
#Latest News #Kerala High Court #ADGP Sreejith #Biswanath Sinha #Kerala Government #Contempt of Court #Vigilance #Corruption Allegation #IPS Officer


































