#Latest News #Thiruvanandapuram #Kazhakkoottam #Arrest #Couple's fake pregnancy
തിരുവനന്തപുരം: (truevisionnews.com) ഭാര്യാമാതാവിന്റെ പിണക്കം മാറ്റുന്നതിനും ഭർതൃമാതാവിന്റെ കൈവശമുള്ള സ്വർണം തട്ടിയെടുക്കുന്നതിനുമായി ഒമ്പതുമാസം ഗർഭിണിയാണെന്ന് അഭിനയിച്ച് മുങ്ങിയ ദമ്പതികൾ പോലീസ് പിടിയിൽ. ചെമ്പഴന്തി പറയ്ക്കാട് സ്വദേശികളായ ദമ്പതികളെയും ഇവരുടെ അഞ്ചുവയസ്സുള്ള മകനെയും തമിഴ്നാട്ടിൽ നിന്നാണ് കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ജൂൺ 17-നാണ് ദമ്പതികളെയും മകനെയും കാണാതായത്. ഗർഭച്ഛിദ്രം നടന്നുവെന്നും അതിലുണ്ടായ മനോവിഷമം മൂലമാണ് നാടുവിടുന്നതെന്നും ബന്ധുക്കളെ ഫോണിലൂടെ അറിയിച്ച ശേഷമായിരുന്നു ഇവരുടെ തിരോധാനം. യുവതി ഒമ്പതുമാസമായി വയറ്റിൽ തുണി കെട്ടിവെച്ചാണ് സ്വന്തം വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിച്ചത്. ഗർഭിണിയാണെന്ന വിശ്വാസത്തിൽ യുവതിയുടെ അമ്മ ഇവർക്ക് സാമ്പത്തിക സഹായം അടക്കം നൽകിയിരുന്നു.
നാടകം അവസാനഘട്ടത്തിലെത്തിയപ്പോൾ, കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചുവെന്ന് ഇവർ ബന്ധുക്കളെ വിശ്വസിപ്പിച്ചു. എന്നാൽ, ആശുപത്രി അധികൃതർക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചതോടെ ദമ്പതികൾ പരിഭ്രാന്തരായി.
തട്ടിപ്പ് പുറത്താകുമെന്ന് ഭയന്ന ഇവർ അപ്പോൾ തന്നെ മകനെയും കൂട്ടി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് തമിഴ്നാട്ടിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദമ്പതികൾ കുറ്റം സമ്മതിച്ചു. ഗുരുതരമായ ക്രിമിനൽ കേസുകൾ ഇല്ലാത്തതിനാൽ കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെ വിട്ടയച്ചു.
Content Highlight: Couple's fake pregnancy in Kazhakkoottam ends in arrest
#Latest News #Thiruvanandapuram #Kazhakkoottam #Arrest #Couple's fake pregnancy































