#Latest news #Arrest #Robbery #Stealing silver ornaments #Jewellery shop
വണ്ടൂർ: ( www.truevisionnews.com ) മലപ്പുറം വണ്ടൂർ ടൗണിലെ തരംഗിണി സിൽവർ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 19 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്ന കേസിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് ഗൂഡല്ലൂർ എരുമാട് സ്വദേശി ജോസ് മാത്യുവിനെ (56) പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കളമശേരിയിൽ വെച്ച് പിടികൂടിയ പ്രതിയെ വണ്ടൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലായി നൂറ്റമ്പതോളം കവർച്ചാക്കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ഏപ്രിലിലാണ് ജാമ്യത്തിലിറങ്ങിയത്.
കഴിഞ്ഞ മെയ് 20-നായിരുന്നു വണ്ടൂർ ടൗണിലെ ജ്വല്ലറിയിൽ കവർച്ച നടന്നത്. മുഖംമൂടിയും മഴക്കോട്ടും ധരിച്ചെത്തിയ പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം വിവിധ പ്രദേശങ്ങളിലെ മുന്നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച ആഭരണങ്ങൾ സേലത്തെ കടയിൽ 4.5 ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം ലഭിച്ച പണം ഉപയോഗിച്ച് പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു. വ്യാജ സിം കാർഡ് ഉപയോഗിച്ചിരുന്ന ഇയാൾ കളമശേരിയിലെ ലോഡ്ജിൽ മത്സ്യകൃഷി പദ്ധതി ഓഫീസറെന്ന വ്യാജേനയാണ് താമസിച്ചിരുന്നത്.
മോഷണപ്പണം ഉപയോഗിച്ച് ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തിയിരുന്നതായും വിവിധ മോഷണങ്ങളിലൂടെ 70 ലക്ഷം രൂപയോളം ഇത്തരത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പിടികൂടുമ്പോൾ ഇയാളിൽ നിന്ന് മോഷണ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വണ്ടൂർ ഇൻസ്പെക്ടർ നിതീഷ്, എസ്.ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlight: thief Erumadu Jose arrested for breaking into a jewellery shop and stealing silver ornaments worth Rs. 19 lakhs
#Latest news #Arrest #Robbery #Stealing silver ornaments #Jewellery shop

































