#Latest News #POCSO Case #Perumbavoor
കൊച്ചി : ( www.truevisionnews.com ) പെൺമക്കൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമവും ലഹരി പദാർത്ഥങ്ങൾ നൽകിയ വിവരവും ബോധപൂർവ്വം ഒളിച്ചുവെച്ചുവെന്ന് ആരോപിച്ച് കുറുപ്പംപടി പൊലീസ് ചാർജ് ചെയ്ത കേസിൽ നിരപരാധിയായ അമ്മയെ പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും വെറുതെ വിട്ടു. മീനു എന്ന അമ്മയെയാണ് പൊലീസിന്റെ തെറ്റായ കണ്ടെത്തലുകളെ തുടർന്ന് 83 ദിവസത്തോളം ജയിലിൽ അടച്ചത്.
രണ്ടാം ഭർത്താവ് തന്റെ രണ്ട് പെൺമക്കളെ 2022 മുതൽ 2025 വരെയുള്ള കാലയളവിൽ പീഡിപ്പിച്ച വിവരവും മദ്യം നൽകിയ വിവരവും അമ്മയ്ക്ക് കൃത്യമായി അറിയാമായിരുന്നു എന്നായിരുന്നു കുറുപ്പംപടി പോലീസിന്റെ കുറ്റപത്രം.
സ്‌കൂൾ അധ്യാപിക ഇടപെട്ട് 2025 മാർച്ച് 19-ന് പൊലീസിൽ വിവരമറിയിക്കുന്നത് വരെ അമ്മ ഇത് മറച്ചുവെച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, അതിവേഗ വിചാരണയ്ക്കൊടുവിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം കോടതിയിൽ തകർന്നു വീണു. അമ്മയ്ക്ക് പീഡന വിവരത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നതിന് യാതൊരുവിധ വാമൊഴി തെളിവുകളോ രേഖാമൂലമുള്ള തെളിവുകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് കോടതി നിരീക്ഷിച്ചു.
അമ്മയ്ക്കെതിരായ കുറ്റങ്ങൾ കേവലം അനുമാനങ്ങളുടെ പുറത്ത് പൊലീസ് അടിസ്ഥാനരഹിതമായി കെട്ടിച്ചമച്ചതുമാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയിൽ വാദിച്ചു. അമ്മ നിരപരാധിയാണെന്ന വാദം അംഗീകരിച്ച കോടതി, പ്രോസിക്യൂഷൻ വാദങ്ങൾ ഒന്നും തന്നെ തെളിയിക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പ്രസ്താവിച്ചത്.
നിലവിൽ ഷെൽട്ടർ ഹോമിൽ കഴിയുന്ന കുട്ടികളെ അമ്മയോടൊപ്പം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ അമ്മ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അമ്മയ്ക്കായി അഭിഭാഷകരായ അഡ്വ. അജയ് കൃഷ്ണൻ എസ്, അഡ്വ. പാർവ്വതി കൃഷ്ണ എന്നിവരാണ് കോടതിയിൽ ഹാജരായത്.
Content Highlight: POCSO case against mother, court acquits her after 83 days in jail

































