#Latest News #Alappuzha #Operation Toofan #online delivery
ആലപ്പുഴ: (truevisionnews.com) ആലപ്പുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ ലഹരി മാഫിയകൾക്കെതിരെ കർശന നടപടികളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി.
'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ ഡെലിവറി സേവനങ്ങളെയും ആംബുലൻസുകളെയും പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
സ്വിഗ്ഗി, സൊമാറ്റോ പോലുള്ള സേവനങ്ങളുടെ മറവിൽ ലഹരി കടത്തുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ യാതൊരു വിധ ശിപാർശകളും പരിഗണിക്കാതെ കർശന നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ആംബുലൻസുകൾ ലഹരിവിൽപ്പനയ്ക്ക് ഉപയോഗിക്കുന്നുണ്ടെന്ന പരാതിയിൽ പരിശോധനകൾ കർശനമാക്കുമെന്നും കൂട്ടിച്ചേർത്തു.
ബജറ്റിൽ പ്രഖ്യാപിച്ച 'മിഷൻ സമുദ്ര' പദ്ധതിയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇതൊരു പ്രാഥമിക രൂപരേഖ മാത്രമാണെന്നും, പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് സമഗ്രമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരിമണൽ ഖനനമടക്കമുള്ള കാര്യങ്ങളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം സംബന്ധിച്ചും വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ തീരുമാനമെടുക്കൂ. മദ്യനയം മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്നും, പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ അഴിമതി ആരോപണങ്ങൾ നിലവിലെ സാഹചര്യത്തിൽ അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ മണ്ഡലമായ ഹരിപ്പാട് സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. മുമ്പ് പി.പി.പി മാതൃകയിലാണ് പദ്ധതി വിഭാവനം ചെയ്തതെങ്കിലും, വണ്ടാനം മെഡിക്കൽ കോളേജിലെ അമിത തിരക്ക് കണക്കിലെടുത്ത് പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജ് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരന്റെ എതിർപ്പ് നിലനിൽക്കെത്തന്നെ, അടുത്ത വർഷത്തോടെ പ്രവേശനം സാധ്യമാക്കുന്ന രീതിയിൽ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, പ്രതിസന്ധിയിലായ കയർ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ 157 കോടി രൂപ വകയിരുത്തിയതായും, ജൂലൈ നാലിന് കയറ്റുമതിക്കാരുമായി ചർച്ച നടത്തി തൊഴിലാളികളുടെ ശമ്പള വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തര പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും നിലവിൽ മുഴുവൻ സമയ പ്രസിഡന്റ് ഉണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
.
Content Highlight: Operation Toofan, online delivery

































