#LATEST NEWS #Attempt to kill #IDUKKI #jeep
നെടുങ്കണ്ടം: (https://truevisionnews.com/) ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠന്റെ ബന്ധുക്കളും സഹോദരങ്ങളുമായ മഹേഷ്, അശ്വിൻ, ഇവർക്കൊപ്പമുണ്ടായിരുന്ന നിതീഷ് കുമാർ എന്നിവരെ ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് ക്രൂരമായ ഈ സംഭവം നടന്നത്.
മണികണ്ഠനെ പ്രതികൾ ഒട്ടോത്തിയിൽ നിന്ന് മാൻകുത്തിമേട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അവിടെവച്ച് മണികണ്ഠന്റെ ഇടതു കൈയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചു.
പരിക്കേറ്റ മണികണ്ഠനെ അദ്ദേഹം സഞ്ചരിച്ച ജീപ്പിന്റെ പുറകിലിരുത്തിയ ശേഷം പ്രതികൾ ജീപ്പ് തേവാരംമെട്ടിന് സമീപമുള്ള ഇറക്കത്തിലേക്ക് എത്തിച്ചു. തുടർന്ന് ജീപ്പ് ന്യൂട്രലിലാക്കി താഴേക്ക് തള്ളിവിടുകയായിരുന്നു.
കൊക്കയിലേക്ക് മറിഞ്ഞുപോകുമായിരുന്ന ജീപ്പ് ഭാഗ്യം കൊണ്ട് വഴിയിലുണ്ടായിരുന്ന ഒരു മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. രാവിലെ ഇതുവഴി വന്ന നാട്ടുകാരാണ് വാഹനാപകടം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടുമ്പൻചോല പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് അപകടമല്ല, കൊലപാതകശ്രമമാണ് നടന്നതെന്ന് മനസ്സിലായത്.
കുടുംബപരമായ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മണികണ്ഠനെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സയ്ക്കായി ഇപ്പോൾ തമിഴ്നാട്ടിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Content Highlight: Attempt to kill the head of the household by cutting him up and pushing him into a ditch with a jeep

































