#Latest News #NS Madhavan #R Roshipal #Avalkkoppam
കൊച്ചി: നടിയെ ആക്രമിച്ച സംഭവം സമാനതകളില്ലാത്ത ഹീന കൃത്യമെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ. കോടതി വ്യവസ്ഥയുടെ വിശ്വാസം ഇല്ലാതാകുന്നു എന്നും സമാനമായ ആക്രമണങ്ങൾ സിനിമാ മേഖലയിൽ മുൻപും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ആർ റോഷിപാൽ രചിച്ച 'അവളോടൊപ്പം ഒരു മാധ്യമപ്രവർത്തകന്റെ അന്വേഷണ യാത്ര' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ എസ് മാധവൻ. മുൻപ് ആക്രമണങ്ങൾക്കിരയായ പലരും നിശബ്ദരാക്കപ്പെട്ടപ്പോൾ പ്രതികൾക്ക് ധൈര്യം വർധിച്ചു.

അതുകൊണ്ടാണ് വീണ്ടും വീണ്ടും ആക്രമണം നടത്താൻ ഇക്കൂട്ടർക്ക് ധൈര്യം ലഭിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളാണ് പുസ്തകരൂപത്തിൽ റോഷിപാൽ തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തിന് ആശംസകൾ നേർന്ന് നടി ഭാവന ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.
ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് ഈ പുസ്തകം തയാറാക്കിയതെന്നും ഒരുപാട് പേർക്ക് ഈ പുസ്തകം പ്രചോദനം ആകുമെന്നും ഭാവന പറഞ്ഞു. നടിയുടെ പോരാട്ടത്തിനൊപ്പം താൻ ആത്മാർത്ഥമായി നിന്നെന്നും യാഥാർത്ഥ്യം ജനങ്ങളിലേക്ക് എത്തിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും റോഷിപാൽ പറഞ്ഞു.

സിനിമാ മേഖലയിലുള്ളവർക്ക് പ്രതികളെ ഭയമായതു കൊണ്ടാണ് ആരും അവൾക്കൊപ്പം എന്ന് പ്രഖ്യാപിക്കാത്തതെന്നും പല പെൺകുട്ടികൾക്കും നേരെ ഇത്തരം ആക്രമണങ്ങൾ നടന്നതാണ് ഭയത്തിന്റെ കാരണമെന്നും പരിപാടിയിൽ പങ്കെടുത്ത നടി ഭാഗ്യലക്ഷ്മി പറഞ്ഞു. കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫാദർ എമിൽ പുളിക്കാട്ടിൽ, റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ. ഡിസി ബുക്സ് മേധാവി രവി ഡിസി എന്നിവർ പങ്കെടുത്തു. ഡിസി ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
Content Highlight: The incident of attacking an actress in Kochi was an unparalleled act of heinousness - NS Madhavan

































