#Latest News #Diya Sana #Sajnanoor #MDMA #Social Media
തനിക്കെതിരെ ഉയർന്ന മയക്കുമരുന്ന് ആരോപണങ്ങളിൽ സജ്‌ന ഫിറോസിന് ശക്തമായ മറുപടിയുമായി സോഷ്യൽ വർക്കറും മുൻ ബിഗ് ബോസ് താരവുമായ ദിയ സന. താൻ എംഡിഎംഎ ഉപയോഗിച്ചുവെന്നും അതിന്റെ ഡീലറാണെന്നും, ബിഗ് ബോസ് താരങ്ങളുമായി സജ്‌നയുടെ വീട്ടിൽ പോയി ഇത് ചെയ്തുവെന്നുമുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്ന് ദിയ സന വ്യക്തമാക്കി.
സിനിഫൈലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദിയ സന കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ നൽകിയവർക്കെതിരെ ഡീഫമേഷൻ കേസ് ഫയൽ ചെയ്തതായും ദിയ അറിയിച്ചു.
തന്റെ ഫ്ലാറ്റിനടുത്താണ് സജ്‌ന താമസിച്ചിരുന്നതെന്നും ഒരു സുഹൃത്ത് എന്ന നിലയിലും സോഷ്യൽ വർക്കർ എന്ന നിലയിലുമാണ് സജ്‌നയുടെ വ്യക്തിപരമായ പ്രശ്നങ്ങളിൽ ഇടപെട്ടതെന്നും ദിയ പറഞ്ഞു. ഫിറോസ് ഖാനുമായി ഡിവോഴ്സായെന്നും അദ്ദേഹം ടോക്സിക്കാണെന്നും പറഞ്ഞ് സജ്‌ന കരഞ്ഞപ്പോഴാണ് താൻ കൂടെ നിന്നത്.
എന്നാൽ പിന്നീട് റസൂൽ പൂക്കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അതിനിടയിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും സജ്‌ന തന്നോട് സംസാരിച്ചിരുന്നു.
ഇതിനിടയിൽ സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ റസൂൽ പൂക്കുട്ടിയാണ് തന്നെ വിളിച്ച് സഹായം അഭ്യർത്ഥിച്ചതെന്നും, അതനുസരിച്ചാണ് സജ്‌നയെ താൻ ആശുപത്രിയിലും മാനസികാരോഗ്യ ചികിത്സയ്ക്കുമായി കൊണ്ടുപോയതെന്നും ദിയ വെളിപ്പെടുത്തി. എന്നാൽ 'ഇക്കയെ വരച്ച വരയിൽ നിർത്താൻ വേണ്ടി ചെയ്ത നാടകമാണിതെന്നാണ്' സജ്‌ന പിന്നീട് തന്നോട് പറഞ്ഞതെന്നും ദിയ കൂട്ടിച്ചേർത്തു.
ലഹരിമരുന്നിനെതിരെ നിരന്തരം സംസാരിക്കുന്ന ആളാണ് താനെന്നും ഇത്തരം കള്ളപ്രചാരണങ്ങൾ തന്റെ കുടുംബത്തെ ബാധിക്കുന്നുണ്ടെന്നും ദിയ പറഞ്ഞു. ബിഗ് ബോസ് താരങ്ങളുമായി സജ്‌നയുടെ വീട്ടിൽ പോയിട്ടുണ്ടെങ്കിൽ ആ താരങ്ങൾ ആരാണെന്ന് സജ്‌ന വ്യക്തമാക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട ഫോൺ റെക്കോർഡുകൾ ഉണ്ടെങ്കിൽ അത് പുറത്തുവിടാൻ സജ്‌നയെ പരസ്യമായി ചലഞ്ച് ചെയ്യുകയാണെന്നും ദിയ സന വ്യക്തമാക്കി.
Content Highlight: Dia Sana challenges Sajna Feroz to release phone records in MDMA allegations

































