#LATEST NEWS #Muttil #Muttil Trees #wayanad
വയനാട്: (https://truevisionnews.com/) രാഷ്ട്രീയ-മാധ്യമ ശ്രദ്ധനേടിയ മുട്ടിൽ മരംമുറി കേസിൽ പിടിച്ചെടുത്ത ഈട്ടിത്തടികൾ ലേലം ചെയ്യാൻ കോടതി അനുമതി നൽകി. നാല് കോടി രൂപയോളം വിപണി മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതി വനംവകുപ്പിന് അനുമതി നൽകിയത്. പിടിച്ചെടുത്ത മരങ്ങൾ നിലവിൽ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിലാണുള്ളത്.
മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികളുടെ ഭാഗമായി, പിടിച്ചെടുത്ത മരങ്ങളുടെയും അവയുടെ കൊമ്പുകളുടെയും ഉൾപ്പെടെയുള്ള പൂർണ്ണമായ കണക്ക് സമർപ്പിക്കാൻ മുഖ്യപ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളോടും പൊലീസിനോടും സുൽത്താൻ ബത്തേരി സിജെഎം കോടതി നിർദേശിച്ചിരുന്നു.
നേരത്തെ 112 മരങ്ങളുടേതായി 800 ഈട്ടിത്തടികളുടെ കണക്കാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നത്. ഈ തടികളുടെ കൊമ്പുകളും മറ്റ് അവശിഷ്ടങ്ങളും നിലവിൽ മേപ്പാടി റെയിഞ്ച് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്.
കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കി അന്വേഷണസംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം നൽകിയത്. ഇതോടെ അഗസ്റ്റിൻ സഹോദരങ്ങൾ പ്രതികളായ 41 കേസുകളിലും കുറ്റപത്ര സമർപ്പണം പൂർത്തിയായിട്ടുണ്ട്.
Content Highlight: Court allows auction of trees at Muttil































