#LATEST NEWS #Kafir screenshot case #SIT #DYFI block president Ribesh
കോഴിക്കോട്: (truevisionnews.com) ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ച 'കാഫിർ സ്ക്രീൻഷോട്ട്' കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ഊർജിതമാക്കി. കേസിൽ ആരോപണവിധേയനായ മുൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരെ വടകര ക്രൈം ബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യുകയാണ്.
റിബേഷ് രാമകൃഷ്ണന് പുറമെ 'അമ്പാടിമുക്ക് സഖാക്കൾ' ഫേസ്ബുക്ക് പേജ് അഡ്മിൻ മനേഷ്, 'റെഡ് ബറ്റാലിയൻ' വാട്സ്ആപ്പ് ഗ്രൂപ്പ് അംഗം അതുൽ എന്നിവരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായിട്ടുണ്ട്. ഈ ഗ്രൂപ്പുകളിലാണ് സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ പുതിയ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചതിന് പിന്നാലെ റിബേഷ് രാമകൃഷ്ണൻ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി രാജിവെച്ചിരുന്നു. മുൻപ് നടന്ന ചോദ്യം ചെയ്യലിൽ സ്ക്രീൻഷോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.
മുൻ അന്വേഷണ സംഘത്തിന് സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല. എന്നാൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ രൂപീകരിച്ച പുതിയ പ്രത്യേക അന്വേഷണ സംഘമാണ് കേസിൽ ഇപ്പോൾ വിശദമായ അന്വേഷണം നടത്തുന്നത്.
സി.പി.എം അനുകൂല വാട്സ്ആപ്പ് ഗ്രൂപ്പായ 'വടകര സ്ക്വാഡി'ൽ നിന്നാണ് സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ തിരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്കറാണ് റിബേഷിന് ഈ സ്ക്രീൻഷോട്ട് കൈമാറിയതെന്നാണ് സൂചന.
Content Highlight: SIT questions former DYFI block president Ribesh and others in Kafir screenshot case
#LATEST NEWS #Kafir screenshot case #SIT #DYFI block president Ribesh

































