#LATEST NEWS #Lottery Welfare Fund Board #corruption case #6 crore Burned
തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് അഴിമതിക്കേസിൽ സിനിമകളെപ്പോലും വെല്ലുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ബോർഡിൽ നിന്നും തട്ടിയെടുത്ത ആറ് കോടി രൂപയുടെ നോട്ടുകൾ കത്തിച്ചുകളഞ്ഞതായി കേസിലെ പ്രധാന പ്രതിയായ മുൻ ക്ലർക്ക് സംഗീത് വിജിലൻസിന് മൊഴി നൽകി.
രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതോടെയാണ് തട്ടിയെടുത്ത പണം കൈവശം വെക്കാൻ കഴിയാതെ പ്രതി പ്രതിസന്ധിയിലായത്. തുടർന്ന് 2017-ൽ പോങ്ങുമൂട്ടിലെ തന്റെ വീടിന്റെ ഇൻസിനറേറ്ററിൽ (മാലിന്യം കത്തിക്കുന്ന ഉപകരണം) ഇട്ട് ഈ ആറ് കോടി രൂപയും കത്തിച്ചുകളയുകയായിരുന്നു എന്നാണ് സംഗീതിന്റെ മൊഴി. ലോട്ടറി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും വ്യാജ രേഖകൾ ചമച്ച് പിൻവലിച്ച പണമാണിത്.
സംഗീത് മാത്രം ക്ഷേമനിധി ബോർഡിൽ നിന്നും ഏകദേശം 16 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. നോട്ടുനിരോധനത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ ക്ഷേമനിധിയിലെ പണം പലരുടേയും വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു ഇവരുടെ പതിവ് രീതി.
പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഗീതിന്റെ പോങ്ങുമൂട്ടിലെ വീട്ടിലെത്തി വിശദമായ പരിശോധന നടത്തി. കേസിലെ വരും ദിവസങ്ങളിലെ അന്വേഷണത്തിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
Content Highlight: Accused in Lottery Welfare Fund Board corruption case reveals how Rs 6 crore was turned into ashes
#LATEST NEWS #Lottery Welfare Fund Board #corruption case #6 crore Burned

































