#Latest News #Kozhikode Medical College #Medical Negligence #Bribery
കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വിശദീകരണം തള്ളി മരിച്ച റീജിത്തിൻ്റെ കുടുംബം.
ഡോക്ടർ വേണുഗോപാൽ നേരിട്ട് ഒരു കാര്യവും ബൈസ്റ്റാൻഡേഴ്സിനോട് സംസാരിച്ചിട്ടില്ല. പിജി ഡോക്ടർമാരാണ് ചികിത്സ നൽകിയതെന്ന് വ്യക്തമാണെന്നും റീജിത്തിൻ്റെ ഭാര്യ സഹോദരൻ ഷിബു പറഞ്ഞു.
വീട്ടിലെത്തി ഡോക്ടർക്ക് പണം നൽകിയാൽ രോഗിയെ കൂടുതൽ ശ്രദ്ധിക്കുമെന്ന് മറ്റ് രോഗികൾ പറഞ്ഞു. വീട്ടിലെത്തി കണ്ടപ്പോൾ ഫീസിന് പുറമെ 5000 രൂപയും വാങ്ങി. പത്തുമാസമായിട്ട് മുറിവുണങ്ങിയില്ല. അതിനുവേണ്ടി ലേസർ ചികിത്സ ചെയ്യാമെന്ന് പറഞ്ഞു ചെയ്തില്ല. 2015ൽ സർജറി ചെയ്തിടത്ത് വീണ്ടും സർജറി ചെയ്തു.
ആദ്യം സർജറി ചെയ്ത ഡോക്ടറെ കണ്ടപ്പോൾ അവിടെ തന്നെ വീണ്ടും ചെയ്യേണ്ടിയിരുന്നില്ല എന്ന് നിർദേശിച്ചു. മെഡിക്കൽ പ്രിൻസിപ്പൽ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിശ്വസിക്കുന്നുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഷിബു പറഞ്ഞു.
കഴിഞ്ഞദിവസമാണ് നാദാപുരം വാണിമേൽ സ്വദേശി പറമ്പത്ത് റീജിത്ത് മരിച്ചത്. ഇടത് വൃക്കയ്ക്ക് പകരം വലത് വൃക്കയ്ക്ക് ശസ്ത്രക്രിയ നടത്തിയതാണ് റീജിത്ത് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
എന്നാല്‍ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ വിശദീകരണം. 2025 ഓഗസ്റ്റിലാണ് റീജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് ആറിന് റീജിത്തിനെ കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വൃക്കയിൽ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. എന്നാൽ ഡോക്ടർമാർ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയതെന്നും, ശസ്ത്രക്രിയ കഴിഞ്ഞത് മുതൽ ആരോഗ്യനില അനുദിനം വഷളായെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
ആരോഗ്യനില വഷളായതിനെ തുടർന്ന് മെയ് 18നാണ് റീജിത്തിനെ മെഡിക്കൽ കോളേജിൽ വീണ്ടും പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിനും വൃക്കകൾക്കും അണുബാധയുണ്ടായതിനെ തുടർന്ന് മെയ് 30ന് ഐസിയുവിലേക്കും മാറ്റി.
അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് റീജിത്ത് മരിച്ചത്. ഈമാസം ഒന്നിന് തന്നെ ചികിത്സ പിഴവിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും, പൊലീസിനും പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരുടേയെങ്കിലും ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് അഡീഷണല്‍ സൂപ്രണ്ട് ഡോക്ടര്‍ കെ.പി. സുനില്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 46 കാരനായ റീജിത്ത് ഇന്‍ഡസട്രിയല്‍ ജീവനക്കാരനാണ്.
Content Highlight: The family of Rejith, who died in a medical malpractice case at Kozhikode Medical College Hospital, rejected the medical college superintendent's explanation.
#Latest News #Kozhikode Medical College #Medical Negligence #Bribery



































