#Latest News #UDF #Kerala Ministers #IAS
തിരുവനന്തപുരം: ( www.truevisionnews.com ) യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷമുള്ള ഐഎഎസ് തലപ്പത്തെ ആദ്യ അഴിച്ചു പണിയിൽ അതൃപ്‌തി പ്രകടിപ്പിച്ച് മന്ത്രിമാർ.
റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ അറിയാതെയാണ് കളക്ടർമാരെ മാറ്റിയിരിക്കുന്നത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ വെച്ചതും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയാതെയാണ്. ഈ ഘട്ടത്തിലാണ് ചീഫ് സെക്രട്ടറിയുടെ നടപടിയിൽ മന്ത്രിമാർ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്.
മുഖ്യമന്ത്രി വി ഡി സതീശൻ ഏകപക്ഷീയമായാണ് ഈ നടപടിയുമായി മുന്നോട്ട് പോയത് എന്ന ശക്തമായ ആരോപണവും വകുപ്പ് മന്ത്രിമാർ ഉയർത്തുന്നുണ്ട്.
അതത് വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിക്കാതെയുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ തന്നിഷ്ട പ്രകാരം ചെയ്തതത് ശരിയായില്ലെന്നാണ് മറ്റ് മന്ത്രിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൽ യു ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കി നിയമിച്ചതിനെതിരെ പ്രതിപക്ഷം രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഐ എ എസ് അഴിച്ചുപണിയിൽ UDFൽ നിന്നുതന്നെ മുഖ്യമന്ത്രിക്കെതിരെ അതൃപ്തി പുകയുന്നത്.
6 ജില്ലകളിലെ കളക്ടർമാർക്കാണ് സ്ഥലംമാറ്റം ഉണ്ടായിരിക്കുന്നത്. സംസ്ഥാന ഭരണതലപ്പത്ത് വലിയ മാറ്റങ്ങളാണ് പുതിയ ഉത്തരവിലൂടെ വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കൃത്യമായ വിശദീകരണം നൽകാൻ തയ്യാറായിട്ടില്ല.
പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും. നേരത്തെ ഗതാഗത വകുപ്പിലായിരുന്ന പി.ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായുമാണ് നിയമിച്ചിരിക്കുന്നത്. ഇരുവർക്കും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പിലേക്കാണ് നിയമനം നൽകിയിട്ടുള്ളത്. ആലപ്പുഴ ജില്ലാ കളക്ടർ ഇൻപശേഖർ വാട്ടർ അതോറിറ്റി എംഡിയാകും.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന് വ്യവസായ വകുപ്പ് ഡയറക്ടറായിട്ടാണ് മാറ്റം. പകരം പി വിഷ്ണുരാജ് കണ്ണൂർ ജില്ലാ കളക്ടർ ആകും. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും.
എം എസ് മാധവിക്കുട്ടിയാണ് പുതിയ കോഴിക്കോട് ജില്ലാ കളക്ടർ. സ്നേഹിൽ കുമാർ സിങിനെ പുതിയ എൻട്രൻസ് കമ്മീഷണറായി നിയമിച്ചു. എ നിസാമുദ്ദീൻ പുതിയ പത്തനംതിട്ട ജില്ലാ കളക്ടർ ആക്കിയും ഉത്തരവിറക്കി. കെ സുധീർ ആണ് പുതിയ പാലക്കാട് ജില്ലാ കളക്ടർ. ഷാജി വി നായർ ആലപ്പുഴ ജില്ലാ കളക്ടർ, ആനി ജുല തോമസ് കൊല്ലം ജില്ലാ കളക്ടർ ആയും നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
Content Highlights:- UDF ministers express dissatisfaction over the first sacking of IAS chief


































