തിരുവനന്തപുരം: ( www.truevisionnews.com ) 10 വർഷങ്ങൾക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ യു ഡി എഫ് സർക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ ചർച്ചകളും അന്തിമ ധാരണയിലെത്തിയെന്ന് വിവരം. ചില മന്ത്രിമാരുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരായെന്നാണ് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ വമ്പൻ സർപ്രൈസുകളായി കൽപ്പറ്റ എം എൽ എ ടി സിദ്ദിഖും യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ ജെ ജനീഷിന്‍റെയും പേരുകൾ മന്ത്രി പട്ടികയിൽ ഉൾപ്പെടുത്തിയെന്നാണ് വിവരം.
കോൺഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നീ പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് വിവരം. ഘടകകക്ഷികളുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമായിരുന്നു. അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ കാണാനായി ലോക്ഭവനിലെത്തിയിട്ടുണ്ട്.
അതേസമയം സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്റെ നിർദേശം. ലോക്സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോൾ വിഭാഗം ഗവർണറെ അറിയിച്ചിരുന്നു. വേദിയിൽ മറ്റുള്ളവർ പാടില്ലെന്നാണ് ലോക്ഭവൻ നിന്നുള്ള നിര്‍ദേശം. തമിഴ്‌നാട്ടിലും എതിർപ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞയിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വേദിയിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിനായി സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ചടങ്ങിനെത്തുമെന്നാണ് വിവരം. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നാളെ നഗരത്തിൽ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന ഗേറ്റിലൂടെ വി.ഐ.പി എൻട്രി മാത്രമായിരിക്കും ഉണ്ടാവുക. രാവിലെ എട്ട് മണിക്കുള്ളിൽ സ്റ്റേഡിയത്തിൽ കയറണം. ഒമ്പത് മണിക്ക് ഗേറ്റുകളും റോഡും അടക്കും.
പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞ തത്സസമയം കാണുന്നതിനായി നഗരത്തിൽ ആറ് കേന്ദ്രങ്ങളിൽ എൽ.ഇ.ഡി വാളുകൾ ക്രമീകരിക്കും. സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നാല് ഗേറ്റ് വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ആദ്യ പരിഗണന പാസ് ഉള്ളവർക്കായിരിക്കും. പിന്നീട് മറ്റുള്ളവരെ പ്രവേശിപ്പിക്കും. നാളെ നാല് മണി വരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമീഷണർ അറിയിച്ചു.
VD Satheesan in Lok Bhavan with list of ministers


































