സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻഫ്ലുവൻസറും യൂട്യൂബറും ബിസിനസുകാരിയുമായ ദിയ പങ്കുവെച്ച ചില പരാമർശങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഭർത്താവ് അശ്വിന്റെ അമ്മയെ 'അമ്മ' എന്ന് വിളിക്കാത്തതിനെ ചൊല്ലി ഉയർന്ന വിമർശനങ്ങൾക്കാണ് ദിയ മറുപടി നൽകിയത്. തനിക്ക് വീട്ടിൽ അച്ഛനെന്നും അമ്മയെന്നും വിളിക്കാൻ സ്വന്തമായി ആളുണ്ടെന്നും, അതില്ലാത്തവർക്ക് വേണമെങ്കിൽ വഴിയിൽ കാണുന്നവരെ അച്ഛനെന്നും അമ്മയെന്നും വിളിക്കാമെന്നുമായിരുന്നു ദിയയുടെ പ്രതികരണം. ഈ പരാമർശം ചിലരെ ചൊടിപ്പിക്കുകയും വലിയ തോതിലുള്ള വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തു. ദിയയുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും അഹങ്കാരമാണെന്നുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
തതവസരത്തിൽ താൻ മാപ്പ് പറയാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ. താൻ പറഞ്ഞൊരു കാര്യത്തിൽ മാത്രമാണ് ദിയ മാപ്പ് പറയാൻ തയ്യാറായത്. സ്വന്തമായി അച്ഛനും അമ്മയുമില്ലാത്തവർ ബാക്കിയുള്ളവരെ പോയി അച്ഛാ, അമ്മേയെന്ന് വിളിക്കെന്ന് പറഞ്ഞ പരാമർശം തന്നെ വേദനിപ്പിച്ചുവെന്ന് ഒരാൾ കമന്റ് ചെയ്തിരുന്നു. ഇതിലാണ് ദിയയുടെ മാപ്പ് പറച്ചിൽ. തന്റെ അമ്മായി അമ്മയെ എന്ത് വിളിക്കണമെന്നത് ദിയയുടെ വ്യക്തിപരമായ കാര്യമാണെന്നും പക്ഷേ ഈ പരാമർശം ശരിയായില്ലെന്നും കമന്റിൽ പറയുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം.
"കുറച്ച് നെഗറ്റീവ് കമൻ്റുകൾക്കെതിരെ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങൾ മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് എന്ന് തോന്നുന്നു. എന്റെ ഈ ഫോളോവർ പറഞ്ഞ കാര്യത്തിൽ ആർക്കെങ്കിലും വിഷമമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ പരസ്യമായി ക്ഷമ ചോദിച്ചാൽ ആഗ്രഹിക്കുകയാണ്. ഞാനത് പറഞ്ഞപ്പോൾ ഒരുപാട് ആലോചിച്ചില്ല. എന്റെ ഇൻസ്റ്റാഗ്രാമിലേയും യുട്യൂബ് കുടുംബത്തിലേയും ചിലർ വളരെ സ്നേഹത്തോടെ ഇക്കാര്യം എന്നോട് ചൂണ്ടിക്കാട്ടിയിരുന്നു. ഞാൻ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, എൻ്റെ വീഡിയോ കാണുന്ന യുവതലമുറയ്ക്ക് എന്തെങ്കിലും തെറ്റായ വിവരങ്ങൾ ലഭിച്ചുവെങ്കിൽ എന്നോട് ക്ഷമിക്കൂ. ഞാനത് ഉദ്ദേശിച്ച കാര്യമല്ല", എന്നായിരുന്നു ദിയ കൃഷ്ണയുടെ പ്രതികരണം.
Controversy over not calling her husband's mother 'Amma'; Diya Krishna finally apologizes


































