ന്യൂഡൽഹി: ( https://moviemax.in/ ) സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിന് പിന്നാലെ, മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഒരു പിതാവ് മകനോട് കാട്ടിയ ക്രൂരതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിവാദമാകുന്നത്. തല്ലിത്തകർക്കപ്പെട്ട തന്റെ ലാപ്ടോപ്പിന്റെ ചിത്രം സഹിതം ഒരു വിദ്യാർത്ഥി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് വായനക്കാരെ സങ്കടത്തിലാഴ്ത്തുന്നത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 57.4% മാർക്ക് മാത്രമാണ് ഈ വിദ്യാർത്ഥിക്ക് ലഭിച്ചത്. ഫലം വന്നതിന് പിന്നാലെ അച്ഛൻ തന്റെ ലാപ്ടോപ്പ് തല്ലിപ്പൊട്ടിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറയുന്നു. ലാപ്ടോപ്പ് തകർത്തത് കൂടാതെ, സ്വന്തം മുറിയും കട്ടിലും അച്ഛൻ പിടിച്ചെടുത്തു. ഇപ്പോൾ തറയിലാണ് താൻ കിടന്നുറങ്ങുന്നതെന്നും പരീക്ഷാഫലം വന്നതുമുതൽ കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും വിദ്യാർത്ഥി കുറിപ്പിൽ വ്യക്തമാക്കുന്നു.
"ഇത് ഇന്ത്യൻ മാതാപിതാക്കളുടെ സ്ഥിരം രീതിയാണ്. ദേഷ്യം തീർക്കാൻ അവർ ലാപ്ടോപ്പുകൾ തല്ലിപ്പൊട്ടിക്കും. എന്നിട്ട് മക്കൾ പണം കളയുന്നു എന്ന് കുറ്റപ്പെടുത്തും. യഥാർത്ഥത്തിൽ അവർ തന്നെയാണ് സ്വന്തം പണം നശിപ്പിക്കുന്നത്," എന്ന് ഒരാൾ കുറിച്ചു.
ഈ പരാജയം കുട്ടിയുടെ മാത്രം തെറ്റല്ലെന്നും നിശബ്ദമായി കഠിനാധ്വാനം ചെയ്ത് മുന്നേറണമെന്നും പുതിയൊരു തലമുറ വരുന്നത് വരെ ഇന്ത്യൻ സമൂഹം മാറില്ലെന്നും മറ്റൊരാൾ കമന്റ് ചെയ്തു. കുട്ടി ലാപ്ടോപ്പിന് അടിമയായിരുന്നു എങ്കിൽ അത് വാങ്ങി ലോക്ക് ചെയ്തു വെക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും, അതിനുപകരം അത് തല്ലിപ്പൊട്ടിക്കുന്നത് വെറും മണ്ടത്തരമാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. ഇത്തരം പ്രതിസന്ധികളിൽ തളർന്നുപോകരുതെന്ന് നിരവധിപ്പേർ വിദ്യാർത്ഥിയെ ആശ്വസിപ്പിച്ചു.
Cruel revenge for low marks; Did you see what this father did to his own son?

































