തിരുവനന്തപുരം: ( www.truevisionnews.com ) ചരിത്ര വിജയം നേടിയിട്ട് പത്ത് ദിനരാത്രങ്ങൾ പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകീട്ട് അധ്യക്ഷൻ്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. അഞ്ചരയ്ക്ക് തുടങ്ങിയ ചർച്ച വൈകീട്ട് 6.15 വരെ നീണ്ടു.
പിന്നാലെ രാഹുലിനെ കാറിൽ യാത്രയയ്ക്കാൻ ഖാർഗെയും പുറത്തേക്ക് വന്നു. ഗേറ്റിന് സമീപം കാത്തിരുന്ന മാധ്യമങ്ങൾക്ക് മുന്നിലൂടെ തലയുയർത്തി പോലും നോക്കാതെ ഫോണിലേക്ക് കണ്ണുനട്ടായിരുന്നു രാഹുൽ കാറിൽ ഇരുന്നിരുന്നത്.
ഒടുവിൽ ഏഴ് മണിയോടെ കോൺഗ്രസിൻ്റെ മാധ്യമ വിഭാഗം തലവൻ ജയറാം രമേശ് മാധ്യമങ്ങളെ കാണാനെത്തി. കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ പാർട്ടി തീരുമാനമെടുത്തെന്നും പ്രഖ്യാപനം നാളെ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ തീരുമാനം നാളേക്ക് മാറ്റാനുള്ള തീരുമാനത്തിന് പിന്നിൽ എന്താണെന്ന് വ്യക്തമാക്കാതെയാണ് അദ്ദേഹം പിൻവാങ്ങിയത്.
ഫലംവന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ ഘകടകക്ഷികൾക്കിടയിലും പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അതൃപ്തി പുകയുന്നതിനിടെയാണ് ഏതാനും ദിവസങ്ങളായി ഡൽഹിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്.
രമേശ് ചെന്നിത്തല, വിഡി സതീശൻ, കെസി വേണുഗോപാൽ എന്നിവരിൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.
Kerala Chief Minister, discussion over, decision tomorrow

































