കൊച്ചി: ( www.truevisionnews.com ) ജോലി തേടി കൊച്ചിയിലെത്തിയ കാസർഗോഡ് സ്വദേശിനി സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാറിടിച്ചു 21കാരിക്ക് ദാരുണാന്ത്യം.
നെടുമ്പാശ്ശേരി അത്താണി വിമാനത്താവള റോഡിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കാർ ഇടിച്ചാണ് യുവതി മരിച്ചത്.
ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. കാസർകോട് യുണൈറ്റഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന മെച്ചപ്പെട്ട ജോലി അന്വേഷിച്ചാണ് ഇഷാന എറണാകുളത്തേക്ക് എത്തിയത്.
അത്താണി എയർപോർട്ട് വിഐപി റോഡിന്റെ തുടക്കത്തിൽ പെട്രോൾ പമ്പ് കഴിഞ്ഞുള്ള വളവിൽ വച്ചായിരുന്നു കാർ ബൈക്കിൽ ഇടിച്ചത്. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ഇഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തും കാസർകോട് സ്വദേശിയുമായ സർഫാത്ത് പരിക്കുകളോടെ ചികിത്സയിലാണ്. അത്താണി ഭാഗത്ത് നിന്ന് എത്തിയ കാറാണ് ബൈക്കിൽ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു. കാർ ഓടിച്ചിരുന്നത് അരൂർ സ്വദേശിയായ 17കാരനാണെന്ന് കണ്ടെത്തി.
കുടുംബാംഗങ്ങൾക്കൊപ്പം അത്താണിയിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇയാൾ. ഇഷാനയുടെ മൃതദേഹം അങ്കമാലി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അമിത വേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ അപകട ശേഷം നിർത്താതെ പോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ന് രാത്രിയോടെ മൃതദേഹം ചെറടുക്കയിലെ വീട്ടിലെത്തിക്കും. പരേതനായ അബൂബക്കറിന്റെയും നഫീസയുടെയും മകളാണ് ഇഷാന. സഹോദരങ്ങൾ: മുഹമ്മദ് ഇജ്ജാസ് (ബെംഗളൂരു), അബ്ദുൾ ഇനാസ്, അഹമ്മദ് ഇംത്യാസ്.
21-year-old dies tragically after being hit by a car behind her bike

































