മലപ്പുറം: ( www.truevisionnews.com ) മലപ്പുറം കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദാണ് മരിച്ചത്. രാവിലെ കുഴഞ്ഞു വീണ സൈനുല്‍ ആബിദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒമാനിലെ ഹൈമയിൽ കോഫീ ഷോപ്പ് നടത്തുകയാണ് സൈനുൽ ആബിദ്. ലീവിന് നാട്ടിലെത്തി ഒരു മാസം മുൻപാണ് സൈനുൽ ആബിദ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുന്നിൽ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.
അതിനിടെ, കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകന് സൂര്യാതപമേറ്റു. പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ചെറുകുന്ന് കീഴറയില്‍ വീട്ടുമുറ്റത്ത് വെച്ചാണ് പൊള്ളലേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ധര്‍മ്മശാലയിലെ സീല്‍ ടിവിയില്‍ ക്യാമറമാനാണ് ഷാജി.
കാസര്‍കോട് തൃക്കരിപ്പൂരില്‍ എട്ട് വയസുകാരനും സൂര്യാതപമേറ്റു. വിദ്യാര്‍ത്ഥിയായ ഇഷാനാണ് കഴുത്തിന് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. കാഞ്ഞങ്ങാട് നഗരസഭ 19ാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍ ഉണ്ണികൃഷ്ണനനും സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരത്തില്‍ ഇരചക്ര വാഹനത്തില്‍ സഞ്ചരിക്കവേയാണ് സൂര്യതാപമേറ്റതെന്ന് സംശയിക്കുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് പൊള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സ തേടി.
Postmortem report says youth died of sunstroke in Karipur, Malappuram
































