തിരുവനന്തപുരം: (truevisionnews.com) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി. ശനി, ഞായർ ദിവസങ്ങളിലായി നടന്ന സംഭവങ്ങളിൽ കുട്ടിയുടേതടക്കം പവൻ കണക്കിന് സ്വർണമാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച കുടുംബത്തോടൊപ്പം എത്തിയ കുട്ടിയുടെ മാലയാണ് ആദ്യം കാണാതായത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ആയുർവേദ കോളേജ് റിട്ടയർമെന്റ് നഴ്സിന്റെ നാലര പവന്റെ മാലയും മറ്റൊരു ഭക്തയുടെ ആഭരണവും നഷ്ടപ്പെട്ടു.
ശ്രീകോവിലിന് മുന്നിലെ തിരക്കിനിടയിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതെന്ന് കരുതപ്പെടുന്നു. ശ്രീകോവിലിന് മുൻപിലേക്ക് കടക്കുന്നതുവരെ മാല കഴുത്തിലുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സുരക്ഷാ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ, മോഷണം നടന്നതെന്ന് കരുതുന്ന ശ്രീകോവിലിന് തൊട്ടുമുന്നിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണെന്നാണ് പോലീസിന്റെ വിശദീകരണം. ഇത് അന്വേഷണത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും മോഷണസാധ്യത തള്ളിക്കളയാനാവില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പരാതിക്കാർ മടങ്ങിപ്പോയ ശേഷമാണ് പലരും വിവരമറിയിച്ചതെന്നും കൃത്യമായി എവിടെവെച്ചാണ് ആഭരണങ്ങൾ നഷ്ടമായതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും പോലീസ് പറയുന്നു.
കർശന സുരക്ഷാ വലയത്തിലുള്ള ക്ഷേത്രത്തിനുള്ളിൽ വച്ചുതന്നെ ഭക്തരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടത് അധികൃതർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Three devotees' jewellery stolen at Sree Padmanabhaswamy temple

































