എറണാകുളം: (truevisionnews.com) കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അപ്രതീക്ഷിതമായി എത്തിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.
മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ മകൾ ശ്രീനന്ദനയാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് മോചിതയായത്. മുറിയിൽ നിൽക്കുകയായിരുന്ന ശ്രീനന്ദനയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു.
പെട്ടെന്ന് പാമ്പിനെ ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി ഉടൻ തന്നെ കട്ടിലിന് മുകളിലേക്ക് കയറിയതോടെയാണ് വലിയൊരു അപകടം ഒഴിവായത്. പിന്നീട് വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടി.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പുകടി ഏൽക്കുന്ന സംഭവങ്ങൾ വർധിക്കുകയാണ്. ഇടുക്കിയിൽ 14 വയസ്സുകാരൻ അജയ്ക്കും രാജകുമാരി സ്വദേശി പോൾസണും പാമ്പുകടിയേറ്റു.
വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചതെന്ന് കരുതുന്നു. ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം പാലായിൽ രാമപുരം സ്വദേശി അനിത ബാബുവിനും പാമ്പുകടിയേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.
കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കപ്പിയിൽ പാമ്പിനെ കണ്ട വീട്ടമ്മ ഭാഗ്യം കൊണ്ടാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. കണ്ണൂർ ചെറുപുഴയിൽ വിറകുപുരയിലെത്തിയ മൂർഖനെയും, കണ്ണൂർ നഗരത്തിലെ അഹമ്മദിയ പള്ളിയിൽ കൈ കഴുകുന്ന ഇടത്ത് കണ്ടെത്തിയ മൂർഖനെയും സ്നേക്ക് റെസ്ക്യൂവർമാർ പിടികൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
സംസ്ഥാനത്തുടനീളം പാമ്പ് ശല്യം രൂക്ഷമാകുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
Cobra snake in the bedroom

































