തിരുവനന്തപുരം: (truevisionnews.com) ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും ആക്രമിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലെ ലോട്ടറി കടയിലെത്തിയ ഇരുവരും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടയുടമ ഇതിന് അനുമതി നൽകിയില്ല. ഈ വിരോധം വെച്ചാണ് തൊട്ടടുത്ത ദിവസം പ്രതികൾ വീണ്ടും കടയിലെത്തി യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Dispute over phone charging; Lottery seller brutally beaten, two arrested
































