കൊല്ലം: (https://truevisionnews.com/) കേരളത്തിലേക്ക് ലഹരി മരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികൾ പൊലീസിന്‍റെ പിടിയിലായി. എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. കരുനാഗപ്പള്ളി ആലുംകടവ് മണ്ണേൽ തെക്കതിൽ ജിതിൻ ജെ കുമാർ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കൊച്ചാലുമ്മൂട്ടിൽ നൗഷാദ് മകൻ മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ എംഡിഎംഎയുമായി ഐസിഎസ് ജംഗ്ഷനിൽ നിന്ന് യുവതി പിടിയിലായിരുന്നു. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ വെട്ടി കൊലപെടുത്തിയ കേസിലെ ആറാം പ്രതിയായ ഷംനാഥും ഈ കേസിൽ ഉൾപ്പെട്ടിരുന്നു. ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ട് പോയിരുന്നു.
അവിടെ നിന്നാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ ഈ മൂന്നുപേരെ പിടികൂടിയത്. ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദിന്‍റെ നിർദേശ പ്രകാരം ശാസ്താംകോട്ട എസ്എച്ച്ഒ മൃദുൽകുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ ശരത് കെ പി, എഎസ്ഐ ബിജു കെ ആർ, സിപിഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരാണ് പ്രതികളെ ബംഗളൂരുവിൽ നിന്ന് പിടികൂടിയത്.
The main drug smugglers to Kerala have been caught in the police net.

































