ആലപ്പുഴ : (truevisionnews.com) വിദ്യാർഥിനിയെ ബസിനുള്ളിൽ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് 62 വർഷം കഠിനതടവും 3.70 ലക്ഷം രൂപ പിഴയും വിധിച്ചു. ഭരണിക്കാവ് വെട്ടിക്കോട് വലിയകുന്നത്ത് വീട്ടിൽ അരുൺ ബാബുവിനെ (31) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്. 2022–ലാണ് കേസിനാസ്‌പദമായ സംഭവം. അതിജീവിത സ്കൂളിലേക്ക് സ്ഥിരമായി പോയിരുന്ന ബസിലെ കണ്ടക്ടറാണ് പ്രതി.
വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രണയംനടിച്ച് കായംകുളത്തെത്തിച്ച് ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ചെങ്ങന്നൂർ പൊലീസ് രജിസ്റ്റർചെയ്ത കേസ് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. കായംകുളം പൊലീസാണ് പ്രതിയെ അറസ്റ്റുചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത്. 23 സാക്ഷികൾ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പിഴ ഒടുക്കാതിരുന്നാൽ നാലര വർഷം അധിക ശിക്ഷയും അനുവഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എസ് രഘു ഹാജരായി. ചെങ്ങന്നൂർ സി ഐ ജോസ് മാത്യു രജിസ്റ്റർ ചെയത കേസിൽ കായംകുളം സിഐ വൈ മുഹമ്മദ് ഷാഫിയാണ് കുറ്റപത്രം സമർപ്പിച്ചത്.
Bus conductor sentenced to 62 years in prison for raping 7th grade student inside bus on pretense of love
































