തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനിടയിൽ കിളിമാനൂരിൽ ഹരിതകർമ്മ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പ്ലാസ്റ്റിക് ശേഖരണത്തിനിടെ പൊള്ളലേറ്റത്.
ഉച്ചയ്ക്ക് 12 മണിയോടെ ടൗണിലെ കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുമ്പോഴായിരുന്നു സംഭവം. ലതികയുടെ കൈകളിലും കഴുത്തിലും കാലിലും പൊള്ളലേറ്റിട്ടുണ്ട്. ചൂട് അസഹനീയമായ സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പകൽ സമയങ്ങളിൽ ലോക്ഡൗണിന് സമാനമായ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
പ്രത്യേകിച്ച് 11 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. എന്നാൽ വരും ദിവസങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറ്റന്നാൾ മുതൽ സംസ്ഥാനത്ത് വേനൽമഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ നൽകുന്ന മുൻകരുതൽ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
A member of the Harithakarma Sena suffered a heat stroke in Kilimanoor.

































