(moviemax.in) മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാട്രിയറ്റ്' എന്ന ചിത്രം കേവലം ഒരു മാസ് ഫോർമുല സിനിമയല്ലെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെല്ലുവിളികളും അടിയും കെട്ടിപ്പിടിത്തവും ഉൾപ്പെടുന്ന സ്ഥിരം ശൈലിയല്ല ഈ സിനിമ പിന്തുടരുന്നത്. മറിച്ച്, ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിന്റെ നട്ടെല്ല്. പരസ്പരം മത്സരിക്കാനല്ല, മറിച്ച് മലയാള സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും മലയാളം സംസാരിക്കുന്ന ഒരു അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിലെ ചതിക്കുഴികളെയും 'സോഷ്യൽ സ്കോർ' പോലുള്ള പുതിയ സാങ്കേതിക പ്രവണതകളെയും കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ഒരു ചിത്രം കൂടിയായിരിക്കും മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ സിനിമ.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ച് രസകരമായ അനുഭവങ്ങളും താരം പങ്കുവെച്ചു. ഒരു പ്രധാന ചേസിംഗ് രംഗത്തിൽ താൻ അവശനായും മോഹൻലാലിന് കാലിന് സുഖമില്ലാത്ത അവസ്ഥയിലുമാണ് അഭിനയിച്ചതെന്നും, അതിനാൽ ആ രംഗത്തിലെ ഹീറോയിസം മുഴുവൻ വണ്ടി ഓടിച്ച കുഞ്ചാക്കോ ബോബന്റേതാണെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.
പ്രേക്ഷകർ സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ വളർന്നുവെന്ന ധൈര്യത്തിലാണ് ഇത്തരം പരീക്ഷണ ചിത്രങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Mammootty on Patriot action scenes

































