തിരുവനന്തപുരം: (truevisionnews.com) മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പരസ്യമായ ഭീഷണി മുഴക്കി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ രംഗത്തെത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
തല അടിച്ചുപൊട്ടിച്ചതിന് കണക്കുതീർക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപിൻ്റെ ചിത്രം സഹിതമാണ് അരുൺ രാജേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്. ആലപ്പുഴയിലെ നവകേരള യാത്രയ്ക്കിടെ കെ.എസ്.യു നേതാക്കളെ മർദിച്ച സംഭവത്തെ മുൻനിർത്തിയാണ് ഈ ഭീഷണി.
വരും ദിവസങ്ങളിൽ മറുപടി നൽകുമെന്നും കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിട്ട കാര്യങ്ങൾ തീർക്കാനുണ്ടെന്നും പോസ്റ്റിൽ പറയുന്നു. കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ചിത്രം പങ്കുവെച്ചുകൊണ്ട് സമാനമായ ആഹ്വാനങ്ങൾ പ്രചരിക്കുന്നുണ്ട്.
"സുഖിക്കാൻ പോകുന്നതേയുള്ളൂ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തലയും മൂക്കും അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് എടുത്തുവെച്ചോ" എന്നതടക്കമുള്ള പ്രകോപനപരമായ വരികളാണ് കുറിപ്പിലുള്ളത്.
ഞങ്ങൾ എല്ലാം മറന്നെന്ന് തോന്നിയാൽ ഞങ്ങൾ മരിച്ചെന്ന് ഉറപ്പുവരുത്തണമെന്നും അരുൺ രാജേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ നടക്കുന്ന ഇത്തരം പരസ്യമായ ഭീഷണികൾക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
KSU leader's public threat to Chief Minister's security officer

































