പയ്യന്നൂര്‍: ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പയ്യന്നൂര്‍ കാരയിലെ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ്. എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം എന്നാണ് പൊലീസ് പറയുന്നതെന്നും വീട്ടിൽ സിസിടിവി സ്ഥാപിക്കുന്നതാണ് നല്ലതെന്ന് പൊലീസ് അറിയിച്ചതായും വൈശഖ് ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടു.
പയ്യന്നൂർ നോർത്ത് ലോക്കലിലെ കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖ് പയ്യന്നൂർ നഗരസഭയിലെ കാര വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ വൈശാഖിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
നിയമസഭ തെരഞ്ഞെടുപ്പുമായി എനിക്ക് വ്യക്തമായ നിലപാട് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം എതിരരഭിപ്രായം പറഞ്ഞവരെ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപെടാം എന്ന സാഹചര്യം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വൈശാഖ് ചോദിച്ചു. 'എത്രനാൾ പോലീസ് സംരക്ഷണം ഒരുക്കും എന്ന് അറിയില്ല.. ആ ഭീഷണിയിൽ ഭയപ്പെടുന്നില്ല. നാടിന്റെ കാവൽ എന്നും ജനങ്ങൾ ആണെന്ന് എനിക്ക് അറിയാം. ഇവിടെ നാട് കൂടെ ഉണ്ട്.. ജനങ്ങൾ സംരക്ഷികുമെന്ന് ഉറപ്പുണ്ട്' എന്നും വൈശാഖ് എഴുതി.
വോട്ടെടുപ്പിന് ശേഷം പയ്യന്നൂര്‍ മേഖലയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചവര്‍ക്ക് ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ട്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തിരഞ്ഞെടുപ്പ് ദിവസം രാത്രിയില്‍ സിപിഎം പ്രവര്‍ത്തകന്‍ പുരുഷോത്തമന്‍റെ വീടിന് നേരെ കല്ലെറിഞ്ഞ് ജനൽ ചില്ലുകൾ തകർക്കുകയും നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തതിരുന്നു. സംഭവത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
നിയമസഭ ഇലക്ഷന് ശേഷം എന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.. 2 പോലീസ് വീട്ടിൽ കാവൽ ഉണ്ട്, കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു അറിയിപ്പ് കിട്ടി വീട്ടിൽ CCTV സ്ഥാപിക്കുന്നതാണ് നല്ലതെന്ന്..
സത്യം പറഞ്ഞാൽ എന്താണ് ഇവിടെ നടക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നില്ല..
തദ്ദേശ തെരഞ്ഞെടുപ്പിൽ ഞാൻ എന്റെ ഭാഗത്തെ ശരി തെളിയിക്കാൻ ആണ് മത്സരത്തിന് ഇറങ്ങിയത്, എന്നെയും ഞാൻ അനുഭവിച്ച കാര്യങ്ങളെയും എന്നേക്കാൾ ബോധ്യമുള്ള എന്റെ ജനങ്ങൾ എന്നെ തെരഞ്ഞെടുത്തു.. എന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് വേണ്ടി എന്നാൽ കഴിയും വിധം ഞാൻ എന്റെ വാർഡിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ്..
തെറ്റെന്നു ബോധ്യമുള്ളതിനെ പിന്നെയും പിന്നെയും ചിലർ ശരിയെന്നു ഉയർത്തി കാണിക്കുമ്പോൾ അത് തെറ്റാണെന്ന് വിളിച്ച് പറയാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട് എന്ന് തന്നെയാണ് വിശ്വാസം.. ഞാൻ പ്രവർത്തിച്ച സംഘടനയിൽ വ്യക്തി താല്പര്യം മുൻ നിർത്തി ചിലരുടെ ഇടപെടൽ ഉണ്ടായപ്പോ അത് അംഗീകരിക്കാൻ ആവില്ല എന്ന നിലപാട് എടുത്തിട്ടുണ്ട്.. ആരെയും കണ്ട് ആരുടെയും പിന്നാലെ നടന്നല്ല ഇതുവരെയും എന്നുള്ളത് കൊണ്ട് അവിടെ അടിമയെ പോലെ നിൽക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു..
നിയമസഭ തെരഞ്ഞെടുപ്പുമായി എനിക്ക് വ്യക്തമായ എന്റെ നിലപാട് ഉണ്ടായിരുന്നു.. അത് പക്ഷെ എന്റെ ആ സമയത്തെ നിൽപ്പിനെ നന്നായി അറിയുന്നവർക്ക് അറിയാം..
പൊതു സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ ശരി എന്ന് തോന്നുന്ന കാര്യത്തിൽ അതിനോട് യോജിക്കുന്നു എന്നും യോജിക്കാൻ പറ്റാത്ത കാര്യത്തിൽ വിയോജിക്കുന്നു എന്നും പറയാൻ ആർക്കും അവകാശമില്ലേ? അതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ അല്ലെ.. എല്ലാവർക്കും അതിനുള്ള സ്വാതന്ത്രം ഇവിടെ ഉണ്ടല്ലോ..
പിന്നെ എങ്ങനെയാണ് ഇലക്ഷന് ശേഷം ഇവിടെ ചിലർക്ക് എതിരായി അഭിപ്രായം പറഞ്ഞവരുടെ വീടിനു മാത്രം സുരക്ഷയും അവർ മാത്രം എപ്പോ വേണമെങ്കിലും ആക്രമിക്കപെടാം എന്ന സാഹചര്യവും നിലനിൽക്കുന്നത്??
ജനാധിപത്യം എന്ന വാക്ക് അവനവനും മറ്റുള്ളവർക്കും ഒരു പോലെ മനോഹരമാവുന്ന പദമല്ലേ..
എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം എന്നാണ് പോലീസ് നിർദേശം.. എത്രനാൾ പോലീസ് സംരക്ഷണം ഒരുക്കും എന്ന് അറിയില്ല.. ഞാൻ ആ ഭീഷണിയിൽ ഭയപ്പെടുന്നില്ല.. നാടിന്റെ കാവൽ എന്നും ജനങ്ങൾ ആണെന്ന് എനിക്ക് അറിയാം.. ഇവിടെ എനിക്ക് എന്റെ നാട് കൂടെ ഉണ്ട്.. എന്റെ ജനങ്ങൾ എന്നെ സംരക്ഷികുമെന്ന് എനിക്ക് ഉറപ്പുണ്ട്....
c vaishak from payyannur under police protection post election


































