നാദാപുരം: (nadapuram.truevisionnews.com) പന്ത്രണ്ട് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ മുകുന്ദമാല സ്വദേശി രാജീവനെയാണ് (63) നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഴിയൂർ പരദേവതാ ക്ഷേത്ര പരിസരത്ത് വെച്ച് കുട്ടിയെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ക്ഷേത്രത്തിലെ നിത്യസന്ദർശകനായിരുന്ന പ്രതി, കുട്ടിക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത് വശത്താക്കിയാണ് ക്രൂരകൃത്യം നടത്തിയത്. തുടർന്ന് പല ദിവസങ്ങളിലും കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായി.
ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിൽ സബ് ഇൻസ്പെക്ടർ വി.കെ. മനീഷ്, എ.എസ്.ഐ പി. വൈജ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടി വരും.
Case of sexual assault of a twelve-year-old boy; Mahe native sentenced to seven years in rigorous imprisonment and fine
































