തിരുവനന്തപുരം: ( www.truevisionnews.com ) സഹകരണ വകുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ഒരു തട്ടിപ്പിന് കളമൊരുങ്ങുകയാണെന്ന് രമേശ് ചെന്നിത്തല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ടാറ്റ കൺസൾട്ടൻസിക്ക് നൽകാൻ സഹകരണവകുപ്പ് ധാരണയാക്കിയ, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതി അതിന്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.
4415 പ്രാഥമിക സഹകരണ സംഘങ്ങൾക്ക് പൊതു സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിന് ടിസിഎസിന് 206 കോടി രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കരാറാണ് ദുരൂഹമായ സാഹചര്യത്തിൽ റദ്ദാക്കി പുതുക്കിയ നിബന്ധനകളോടെ വീണ്ടും ടെണ്ടർ വിളിച്ചത്. പുതുക്കിയ നിബന്ധനകൾ പ്രകാരം സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിൽ നിന്നുള്ള രണ്ട് സഹകരണ സംഘങ്ങൾ മാത്രമാണ് പങ്കെടുത്തത്. കേരള ദിനേശ് ബീഡി വർക്കേഴ്സ് സെൻട്രൽ കോഓപ്പറേറ്റീവ് സൊസൈറ്റിയും മലബാർ ഇൻഫർമേഷൻ ടെക്നോളജി കോ ഓപ്പറേറ്റിവ് സൊസൈറ്റിയും.
ഇതിൽ ദിനേശ് ബീഡി സഹകരണ സംഘം നൽകിയ, 280 പ്രാഥമിക സഹകരണ സംഘങ്ങൾക്കു സോഫ്്റ്റ് വെയർ നൽകാനുള്ള 58 കോടി രൂപയുടെ ബിഡ് ആണ് സർക്കാർ അവാർഡ് ചെയ്യാൻ തയ്യാറെടുക്കുന്നത്. ഇതനുസരിച്ച് 4415 പ്രാഥമിക സഹകരണ സംഘങ്ങളിൽ സോഫ്റ്റ് വെയർ സ്ഥാപിക്കുമ്പോൾ 914 കോടിയോളം രൂപ ചിലവ് വരും. 206 കോടി രൂപയ്ക്ക് സോഫ്റ്റ് വെയർ ഭീമമന്മാരായ ടിസിഎസ് 4415 സഹകരണ സംഘങ്ങളിൽ സ്ഥാപിക്കാമെന്നേറ്റ പദ്ധതിയാണ് അതിന്റെ നാലിരട്ടിക്കു മേൽ തുകയ്ക്ക് ഈ രംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കൈമാറുന്നത്. അതായത് ഈ പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ഖജനാവിന് 700 കോടിയിൽപരം രൂപയുടെ നഷ്ടം ഉണ്ടാകും.
ഇതിന്റെ നടപടികൾ പൂർത്തിയാക്കി വെച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകാനുമതിയോടെ ഈ ടെൻഡർ നൽകാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ramesh chennithala alleges kerala govt of corruption of 700 crores in cooperation department


























