പേരാവൂർ:( https://truevisionnews.com/) മട്ടന്നൂരിൽ ഇത്തവണ മത്സരിക്കേണ്ടതില്ല എന്നത് പാർട്ടിയുടെയും തന്റെയും ഒരുമിച്ചുള്ള തീരുമാനമായിരുന്നുവെന്ന് കെ.കെ. ശൈലജ എംഎൽഎ. പേരാവൂരിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്നും അവിടെ മത്സരിക്കുന്നതിൽ യാതൊരു അതൃപ്തിയുമില്ലെന്നും അവർ വ്യക്തമാക്കി. പേരാവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സിപിഐഎമ്മിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും ജി. സുധാകരന്റെ നിലപാടുകളെക്കുറിച്ചും ശൈലജ ടീച്ചർ പ്രതികരിച്ചു. "ജി. സുധാകരന്റേത് വ്യക്തിപരമായ തീരുമാനമാണ്. ഓരോ കാലഘട്ടത്തിലും പാർട്ടിക്ക് ഓരോ തീരുമാനങ്ങൾ ഉണ്ടാകും, അത് അംഗീകരിക്കുന്നവരാണ് ഞങ്ങൾ. പാർട്ടിയിൽ നിന്ന് എന്തെങ്കിലും തീരുമാനമുണ്ടാകുമ്പോൾ പിണങ്ങിപ്പോകുന്നതല്ല കമ്മ്യൂണിസ്റ്റ് രീതി. ആലപ്പുഴയിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ല," അവർ കൂട്ടിച്ചേർത്തു. പിണറായി വിജയൻ തന്നെ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും കഴിഞ്ഞ 10 വർഷത്തെ വികസനം കേരളത്തിൽ പ്രകടമാണെന്നും അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിലും അസമിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ്. തമിഴ്‌നാട്ടിൽ ഏപ്രിൽ 29-ന് വോട്ടെടുപ്പ് നടക്കും. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. മെയ് 4-നായിരിക്കും എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ നടക്കുക.
From Mattanur to Peravoor; KK Shailaja says he is happy with his candidacy.
































