ആലപ്പുഴ:( https://truevisionnews.com/) തനിക്കെതിരെ അമ്പലപ്പുഴയിൽ സിപിഐഎം സംഘടിപ്പിച്ച പൊതുയോഗത്തെയും പ്രകടനത്തെയും രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ജി. സുധാകരൻ. അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 'സുധാകരനെ തുറന്നുകാട്ടൽ' പരിപാടിയിൽ ഭീഷണിയാണ് മുഴങ്ങിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരു സ്വതന്ത്രനായ തനിക്കെതിരെ ഇത്ര വലിയ കോലാഹലങ്ങൾ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പ്രകടനത്തിൽ 5,000 പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അവകാശപ്പെട്ടതെങ്കിലും 1,200 പേർ മാത്രമാണ് എത്തിയതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം 3,500 പാർട്ടി മെമ്പർമാരുള്ളപ്പോൾ പകുതി പേർ പോലും പരിപാടിക്കെത്തിയില്ലെന്നും പൊതുജന പങ്കാളിത്തം കുറവാണെന്നും അദ്ദേഹം പരിഹസിച്ചു.
ജില്ലാ സെക്രട്ടറി ആർ. നാസറിനെതിരെ വ്യക്തിപരമായ പരാമർശങ്ങളും സുധാകരന്റെ പോസ്റ്റിലുണ്ട്. "നാസർ കോളേജിൽ പഠിക്കുമ്പോൾ ആദ്യം കെഎസ്‌യുക്കാരനായിരുന്നു. ഡിഗ്രിക്ക് വന്നപ്പോഴാണ് എസ്എഫ്‌ഐ ആയത്. അന്ന് എസ്എഫ്‌ഐയിലെ മെമ്പർമാരുടെ യോഗം വിളിച്ചിരുന്ന ചാർജ് കാരൻ ഞാനായിരുന്നു. ആ നാസറാണ് ഇപ്പോൾ എന്നെ കൈകാര്യം ചെയ്യുമെന്ന് പറയുന്നത്" - സുധാകരൻ കുറിച്ചു.
അമ്പലപ്പുഴയിലെ പാർട്ടി ഭാരവാഹികളും ജില്ലാ സെക്രട്ടറിയും നേതൃത്വം നൽകിയ പ്രകടനത്തിൽ അക്രമാസക്തമായ ഭീഷണികളാണ് ഉയർന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറിക്ക് പുറമെ, സുജാത, എംഎൽഎ എച്ച്. സലാം തുടങ്ങിയവരും പ്രസംഗത്തിൽ തനിക്കെതിരെ അതിരൂക്ഷമായ കടന്നാക്രമണം നടത്തിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദന്റെ വീടിന് സമീപത്ത് നിന്ന് സുധാകരന്റെ വീടിന് അടുത്തുള്ള ജംഗ്ഷൻ വരെയായിരുന്നു സിപിഐഎമ്മിന്റെ പ്രകടനം
'Do you need so much commotion to confront me, an independent person?' G. Sudhakaran mocked
































