തിരുവനന്തപുരം: (truevisionnews.com) വെള്ളാറിൽ കഴക്കൂട്ടം - കാരോട് ബൈപാസിനു സമീപം അടിഞ്ഞുകൂടിയ മാലിന്യക്കൂമ്പാരത്തെ ചൊല്ലി തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പോര് മുറുകുന്നു.
റോഡരികിൽ നിന്നിരുന്ന മാലിന്യം സർവീസ് റോഡിലേക്കും വ്യാപിച്ചതോടെ കഴിഞ്ഞ ആഴ്ച പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് "മാറാത്തത് ഇനി മാറും" എന്ന ബിജെപിയുടെ മുൻകാല തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ പരിഹസിച്ചുകൊണ്ട്, നഗരസഭയുടെ വീഴ്ചയാണിതെന്ന തരത്തിൽ ചിത്രങ്ങൾ സഹിതം പ്രചാരണം ശക്തമായത്.
എന്നാൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മാലിന്യം നീക്കം ചെയ്തതായും വെള്ളാർ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായ വി. സത്യവതി വ്യക്തമാക്കി.
ഒരു സ്വകാര്യ കമ്പനി തങ്ങളുടെ മാലിന്യങ്ങൾ ശേഖരിച്ച് വാഹനങ്ങളിൽ കയറ്റി അയക്കുന്ന ഇടമാണിതെന്നും ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ജീവനക്കാർ അവധിയിലായതാണ് മാലിന്യം നീക്കാൻ താമസം നേരിടാൻ കാരണമായതെന്നും അവർ അറിയിച്ചു.
നിലവിൽ സ്ഥലം പൂർണ്ണമായും വൃത്തിയാക്കിയിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പഴയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.
Protests on social media against the corporation





























_(22).jpeg)



