തിരുവനന്തപുരം: (truevisionnews.com) ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരവീഥികളിൽ അവശേഷിച്ച ചുടുകല്ലുകൾ അർഹരായവർക്ക് വിതരണം ചെയ്യുന്ന പദ്ധതി വിജയകരമായി പൂർത്തിയാക്കി തിരുവനന്തപുരം നഗരസഭ. പൊങ്കാല കഴിഞ്ഞ് കൃത്യം പത്ത് ദിവസത്തിനുള്ളിൽ തന്നെ ഇഷ്ടികകൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ കഴിഞ്ഞതായി മേയർ വി.വി. രാജേഷ് അറിയിച്ചു.
നഗരസഭ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഇന്ന് രാവിലെ മുതലാണ് വിതരണം ആരംഭിച്ചത്. മാർച്ച് മൂന്നിന് നടന്ന പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച ഈ കല്ലുകൾ പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിനായാണ് ഉപയോഗിക്കുന്നത്.
മുൻപ് സിപിഎം ഭരണസമിതി ആരംഭിച്ച ഈ മാതൃകാപരമായ പദ്ധതി, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് തുടരാൻ പുതിയ മേയർ വി.വി. രാജേഷ് തീരുമാനിക്കുകയായിരുന്നു. ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തടസ്സം നിൽക്കേണ്ടതില്ലെന്ന നിലപാടിലാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്.
ലൈഫ് പദ്ധതിയുൾപ്പെടെയുള്ള സർക്കാർ ഭവന പദ്ധതികളിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്കാണ് ഈ ഇഷ്ടികകൾ ലഭ്യമാക്കുന്നത്. 2018-ൽ വി.കെ. പ്രശാന്ത് മേയറായിരുന്ന കാലത്താണ് പൊങ്കാല ഇഷ്ടികകൾ ശേഖരിച്ച് വിതരണം ചെയ്യുന്ന ഈ പദ്ധതിക്ക് തുടക്കമിട്ടത്.
തുടർന്ന് വന്ന ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഇത് വിജയകരമായി മുന്നോട്ട് കൊണ്ടുപോയിരുന്നു. പാവപ്പെട്ടവർക്ക് വീട് വയ്ക്കാൻ സഹായകമാകുന്ന ഈ പദ്ധതിയുടെ തുടർച്ച ഇപ്പോൾ പുതിയ ഭരണസമിതിയും ഉറപ്പുവരുത്തിയിരിക്കുകയാണ്.
Attukal Pongala hot cakes distributed

































