തിരുവനന്തപുരം: ( www.truevisionnews.com ) ക്ഷേത്രത്തിലെ പൂജാരിയാണെന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ ഷോപ്പിൽ നിന്നും അയ്യായിരത്തിലധികം രൂപ തട്ടിയെടുത്ത മധ്യവയസ്‌കനായി തിരച്ചിൽ. പാറശാലയിലെ ഒരു മെഡിക്കൽ സ്റ്റോറിലാണ് സിനിമാ സ്റ്റൈൽ തട്ടിപ്പ് നടന്നത്. 5,300 രൂപയുടെ ചില്ലറ നൽകാം എന്ന് വിശ്വസിപ്പിച്ച് 1,200 രൂപയുടെ നാണയങ്ങൾ മാത്രം നൽകി ബാക്കി തുകയുമായി മധ്യവയസ്‌കൻ മുങ്ങുകയായിരുന്നു.
തിരക്കുള്ള സമയത്താണ് പ്രതി മെഡിക്കൽ ഷോപ്പിലെത്തിയത്. താൻ സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും സ്ഥിരം ഇവിടെ നിന്നും മരുന്ന് വാങ്ങുന്ന ആളാണെന്നും ഇയാൾ ജീവനക്കാരെ വിശ്വസിപ്പിച്ചു. ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 5,300 രൂപയുടെ ചില്ലറ കൈവശമുണ്ടെന്നും അത് നൽകി പകരം നോട്ടുകൾ വേണമെന്നുമായിരുന്നു ആവശ്യം. കടയുടെ മാനേജരെ പരിചയമുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞ ഇയാൾ, ഫോണിൽ മാനേജരോട് സംസാരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു.
1,200 രൂപയുടെ ഒരു രൂപ നാണയങ്ങൾ ഒരു സഞ്ചിയിൽ പൊതിഞ്ഞാണ് ഇയാൾ കൊണ്ടുവന്നത്. 5,300 രൂപയുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഇത് ഏൽപ്പിക്കുകയായിരുന്നു. നാണയങ്ങൾ എണ്ണി നോക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് പൂജയ്ക്ക് പോകാൻ തിരക്കുണ്ടെന്നും കുറവുണ്ടെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് ഒരു വ്യാജ നമ്പറും നൽകി ഇയാൾ കടന്നുകളഞ്ഞു. പിന്നീട് ജീവനക്കാർ പൊതി തുറന്ന് എണ്ണി നോക്കിയപ്പോഴാണ് 1,200 രൂപ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്. അപ്പോഴേക്കും പ്രതി പണവുമായി മുങ്ങിയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടയിൽ മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയതെങ്കിലും, പുറത്തിറങ്ങിയ ശേഷം മാസ്ക് മാറ്റുന്നത് സമീപത്തെ മറ്റൊരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം പാറശാല പൊലിസിൽ പരാതി നൽകി. ഒരു രൂപയുടെ നാണയങ്ങൾ ആയതിനാൽ സഞ്ചിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഈ ഭാരം ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ആയുധമാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
A middle aged man impersonated a priest and scammed medical shop employees and escaped with money
































