(moviemax.in) പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യത്ത് അനുഭവപ്പെടുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് നടി മീനാക്ഷി അനൂപ് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പും അതിനു പിന്നാലെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്ക് താരം നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വീട്ടിലെ ഗ്യാസ് സിലിണ്ടറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, യുദ്ധം പശ്ചിമേഷ്യയിലാണെങ്കിലും അതിന്റെ ആഘാതം നമ്മുടെ അടുക്കളകളെയും ബാധിക്കുന്നു എന്ന യാഥാർത്ഥ്യമാണ് മീനാക്ഷി കുറിച്ചത്.
യുദ്ധം എത്രത്തോളം മാരകമാണെന്ന് തിരിച്ചറിയാൻ മുറ്റത്ത് മിസൈൽ വീഴണമെന്നില്ലെന്നും താരം കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു. എന്നാൽ ഈ പോസ്റ്റിന് താഴെ താരത്തെ പരിഹസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി.
ബുദ്ധിജീവി ചമയുകയാണെന്നും മുൻഗാമികൾ ഗ്യാസ് ഉപയോഗിച്ചാണോ ജീവിച്ചിരുന്നതെന്നുമുള്ള പരിഹാസങ്ങൾക്ക് വളരെ കുറിക്കു കൊള്ളുന്ന മറുപടികളാണ് മീനാക്ഷി നൽകിയത്. "ശരി പണ്ഡിതാ" എന്നും "ഗ്യാസ് ട്രബിൾ ഉള്ള കാര്യം അറിഞ്ഞില്ല ക്ഷമി" എന്നുമൊക്കെയുള്ള താരത്തിന്റെ തമാശ കലർന്ന മറുപടികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു.
യുദ്ധം മാനവരാശിക്ക് ആവശ്യമില്ലെന്നും ആ പണം മനുഷ്യപുരോഗതിക്കായി ഉപയോഗിക്കണമെന്നുമുള്ള മൈത്രേയന്റെ വാക്കുകൾ ഉദ്ധരിച്ചും താരം വിമർശകർക്ക് മറുപടി നൽകി. വിമർശനങ്ങൾ കടുത്തതോടെ തന്റെ നിലപാടിൽ കൂടുതൽ വ്യക്തത വരുത്താനും മീനാക്ഷി മറന്നില്ല.
യുദ്ധം അതിൽ നേരിട്ട് പങ്കെടുക്കുന്ന രാജ്യങ്ങളെ മാത്രമല്ല, നിഷ്പക്ഷമായി നിൽക്കുന്ന രാജ്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നാണ് താൻ അർത്ഥമാക്കിയതെന്ന് താരം വ്യക്തമാക്കി.
താൻ എല്ലായ്പ്പോഴും രാജ്യത്തിനൊപ്പം അടിയുറച്ചു നിൽക്കുന്ന ആളാണെന്നും, നിലവിലെ സാഹചര്യങ്ങൾക്ക് ഇന്ത്യയോ ഇവിടുത്തെ ഭരണാധികാരികളോ ഉത്തരവാദികളാണെന്ന് തന്റെ വാക്കുകൾക്ക് അർത്ഥമില്ലെന്നും താരം കൂട്ടിച്ചേർത്തു.
Meenakshi mocked for talking about war

































