കോഴിക്കോട്: (truevisionnews.com) സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ തുടരുന്ന കടുത്ത പ്രതിസന്ധി ഹോട്ടൽ മേഖലയെ പൂർണ്ണമായും സ്തംഭനത്തിലേക്ക് എത്തിക്കുന്നു. എറണാകുളം ജില്ലയിൽ മാത്രം 70 ശതമാനത്തോളം ഹോട്ടലുകൾ പാചകവാതക ക്ഷാമം മൂലം പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സിലിണ്ടറുകൾ യഥാസമയം ലഭിക്കാത്തത് ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് സ്ഥാപനങ്ങൾ.
നിലവിൽ ഗാർഹിക സിലിണ്ടറുകളുടെ വിതരണത്തിൽ വലിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ബുക്കിംഗിൽ നേരിടുന്ന കാലതാമസം സാധാരണക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഭൂരിഭാഗം ഹോട്ടലുകളും പൂട്ടേണ്ടി വരുമെന്ന മുന്നറിയിപ്പിലാണ് വ്യാപാരികൾ.
പശ്ചമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉടലെടുത്ത പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി ഹോട്ടലുകള്‍ക്കുള്‍പ്പെടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഭൂരിഭാഗം ഹോട്ടലുകളും ഇതിനോടകം അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം പേരു മാത്രമാക്കി ചരുക്കുകയോ ചെയ്തുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടിയതായാണ് കണക്ക്.
ഓൺലൈൻ ഭക്ഷണ വിതരണം അവതാളത്തിലായത് ഐടി ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞതായാണ് കണക്ക്. ലഭ്യമായ ഹോട്ടലുകളിൽ തന്നെ പരിമിതമായ വിഭവങ്ങൾ മാത്രമേയുള്ളൂ. അതേസമയം, രണ്ട് ഇന്ത്യന്‍ പാചക വാതക കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറന്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകളുടെ വിതരണം വൈകാതെ പഴയ നിലയിലാക്കാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുളള റിപ്പോർട്ട്.
Swiggy and Zomato come to a standstill; Kerala reels under cooking gas shortage
































