കണ്ണൂർ : ( www.truevisionnews.com ) കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് വീണ്ടും പോക്സോ കേസ്.
കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി.
ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്.
കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയോടു മോശമായ രീതിയിൽ പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് ഷാജുവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ പൊലീസ് കണ്ണൂർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം നടത്തുന്നത്. ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷൻ വിഡിയോകൾ ചെയ്തിരുന്നു. മറ്റു ജില്ലകളിലുൾപ്പെടെ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസും നൽകിയിരുന്നു.
Another POCSO case filed against motivational speaker in remand in Kannur

































