തൃശൂര്‍: ( www.truevisionnews.com ) മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍. തൃശൂര്‍ പ്രസ് ക്ലബിന്റെ ചുവരിലാണ് ‘സേവ് കോണ്‍ഗ്രസ്’ എന്ന പേരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. കെ. കരുണാകരന്റെ കുടുംബത്തെ ചതിച്ച ‘യൂദാസ്’ ആണ് പ്രതാപനെന്നും പോസ്റ്ററുകളില്‍ പറയുന്നു.
തൃശൂരിലെ കോണ്‍ഗ്രസിനെ തകര്‍ക്കുന്ന കാലനാണ് പ്രതാപനെന്ന കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് പോസ്റ്ററുകളിലുള്ളത്. ലീഡറുടെ കുടുംബത്തോട് പ്രതാപന് എന്തിനാണ് ഇത്ര പകയെന്നും, പത്മജ വേണുഗോപാലിനെ തോല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കെ. മുരളീധരനെ കൂടെനിന്ന് കുഴിച്ചുമൂടി എന്നും പോസ്റ്ററിലെ വരികളില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പതിപ്പിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെയാണ് പ്രസ് ക്ലബ്ബ് പരിസരത്ത് ഇത്തരമൊരു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഇത് കീറിക്കളയുന്ന സാഹചര്യവുമുണ്ടായി.
അതേസമയം, സീറ്റ് വിവാദത്തിൽ തിരുവനന്തപുരത്തെ കോൺഗ്രസിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു. സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുതെന്നതാണ് പോസ്റ്ററിലെ ആവശ്യം.
posters against tn prathapan in thrissur




























