(https://moviemax.in/) ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ 'തുടരും' എന്ന ചിത്രത്തിലെ ഏറ്റവും ആവേശകരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു ജയിൽ ഫൈറ്റ്. ചിത്രത്തിലെ ഷണ്മുഖം എന്ന കഥാപാത്രം ശ്രീജിത്ത് രവി ഉൾപ്പെടെയുള്ള പോലീസുകാരുമായി ഏറ്റുമുട്ടുന്ന ഈ മാസ് സീക്വൻസിനിടെയുണ്ടായ അവിസ്മരണീയമായ അനുഭവം പങ്കുവെക്കുകയാണ് താരം. മോഹൻലാൽ ആദ്യമായി ദേഷ്യപ്പെട്ട് താൻ കാണുന്നത് ഈ സീനിന്റെ ചിത്രീകരണത്തിനിടെയാണെന്ന് ശ്രീജിത്ത് രവി വെളിപ്പെടുത്തി.
ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിലാണ് ശ്രീജിത്ത് രവി സെറ്റിലെ ആ നിമിഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. ലാലേട്ടൻ ദേഷ്യപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ കൃത്യതയെക്കുറിച്ചും താരം വിശദീകരിച്ചു. ഷൂട്ടിംഗ് സമയത്ത് നേരിട്ട വെല്ലുവിളികളും ലാലേട്ടന്റെ ആവേശവും എങ്ങനെയാണ് ആ രംഗത്തെ ഇത്രയധികം ആഘോഷിക്കപ്പെട്ട ഒന്നാക്കി മാറ്റിയതെന്നും അദ്ദേഹം ഓർത്തെടുത്തു.
“തുടരുമിലെ ഫൈറ്റ് സീനില്‍ എന്നെ ലാലേട്ടന്‍ മേശപ്പുറത്തേക്ക് വലിച്ചെറിയുന്ന ഒരു ഷോട്ട് ഉണ്ട്. റോപ്പ് കൊണ്ട് മേശപ്പുറത്തുകൂടി വലിച്ചാണ് അപ്പുറത്തേക്ക് വീഴുന്നത്. ഈ ഷോട്ട് എടുത്തു. അപ്പോഴാണ് അസിസ്റ്റന്‍റ് ഡയറക്ടര്‍മാരില്‍ ആരോ വന്ന് പറയുന്നത് ഈ സീക്വന്‍സിന്‍റെ ആദ്യ ഫ്രെയ്മില്‍ ബിനു പപ്പു ഉണ്ടായിരുന്നുവെന്ന്, അടി കിട്ടി അവിടെ കിടക്കുന്ന രീതിയില്‍. പക്ഷേ അവസാനം എടുത്ത ഷോട്ടില്‍ പുള്ളി ഇല്ല. ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ബിനു അപ്പുറത്ത് ഇരിപ്പുണ്ട്. പക്ഷേ ഇക്കാരണത്താല്‍ അത് റീടേക്ക് എടുക്കേണ്ടിവന്നു. അന്നാണ് ഞാന്‍ ആദ്യമായിട്ട് ലാലേട്ടന്‍ ദേഷ്യപ്പെടുന്നത് കാണുന്നത്. ഇത്ര റിസ്കി ആയിട്ട് ഒരു ഷോട്ട് ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുകയല്ലേ, ഇനി ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാലോ എന്ന് ലാലേട്ടന്‍ പറഞ്ഞു.”
“ഇത്തവണ ദൈവാധീനത്താല്‍ ഒരു കുഴപ്പവും ഇല്ലാതെ പറ്റി. പക്ഷേ ഇനി ചെയയുമ്പോള്‍ അങ്ങനെ എന്തെങ്കിലും വന്നാലോ. നിങ്ങള്‍ ഇത് നേരത്തെ പറയേണ്ടിയിരുന്നതല്ലേ, എന്താണ് നിങ്ങള്‍ അത് പറയാതിരുന്നത്, അത് ഒട്ടും ശരിയല്ല എന്നൊക്കെ പറഞ്ഞു അദ്ദേഹം. ലാലേട്ടാ കുഴപ്പമില്ലെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് ഫ്രെയിം മനസിലായല്ലോ. രണ്ടാമത് എടുത്തപ്പോള്‍ എനിക്ക് കുറച്ചുകൂടി നന്നായി ചെയ്യാന്‍ പറ്റി. അതാണ് സത്യം. അത് ലാലേട്ടനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, അതല്ല ശ്രീജിത്ത്, സേഫ്റ്റി പ്രധാനമാണ്. കുറേ അപകടങ്ങള്‍ കാണുന്നതല്ലേ എന്നും പറഞ്ഞു”, ശ്രീജിത്ത് രവി പറയുന്നു. താന്‍ അഭിനയിച്ച പുതിയ ചിത്രം ശേഷ 2016 ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കൊടുത്ത അഭിമുഖത്തിലാണ് ശ്രീജിത്ത് ഈ കാര്യം പറയുന്നത്.
Content Highlight: Sreejith Ravi reveals what happened during the prison fight in the movie 'Thudarum'
































