(moviemax.in) വിജയ്യുടെ വ്യക്തിജീവിതത്തെക്കുറിച്ചോ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചോ താൻ മോശമായ പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് നടി ലക്ഷ്മി രാമകൃഷ്ണൻ വ്യക്തമാക്കി. അടുത്തിടെ താൻ പങ്കുവെച്ച ചില നിരീക്ഷണങ്ങൾ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് എക്‌സിലൂടെ (X) അവർ അറിയിച്ചു.
വിജയ്‌യെ ഒരു സഹകലാകാരൻ എന്ന നിലയിൽ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അമ്മയോട് തനിക്ക് വലിയ ആദരവാണുള്ളതെന്നും വ്യക്തമാക്കിയ താരം, തന്റെ വാക്കുകൾ വളച്ചൊടിച്ചതിലുള്ള അതൃപ്തിയും പ്രകടിപ്പിച്ചു.
ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പൊതുവായ ചില അഭിപ്രായങ്ങളാണ് താൻ പങ്കുവെച്ചതെന്നാണ് ലക്ഷ്മി രാമകൃഷ്ണൻ പറയുന്നത്. വ്യക്തിപരമായ താല്പര്യങ്ങൾക്കപ്പുറം ജനകീയ പ്രശ്നങ്ങളിൽ വ്യക്തമായ ധാരണയുള്ളവരായിരിക്കണം നേതാക്കളെന്നും, പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യമായ പരിശീലനം ലഭിച്ചവർ നേതൃനിരയിലേക്ക് വരണമെന്നുമായിരുന്നു താരത്തിന്റെ നിരീക്ഷണം.
എന്നാൽ, വിജയ്‌യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെ വന്ന ഈ പ്രസ്താവന വിജയ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
വിമർശനങ്ങൾ ശക്തമായതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്. തന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തിയെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും കേവലം ഒരു പൊതു നിരീക്ഷണം മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതോടെ വിജയ്‌യുമായി ബന്ധപ്പെടുത്തി പ്രചരിച്ച വിവാദങ്ങൾക്ക് താരം വിരാമമിട്ടിരിക്കുകയാണ്.
Lakshmi Ramakrishnan clarifies on controversies

































