ആലപ്പുഴ: ( www.truevisionnews.com )ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതി ആദിൽ അഫ്സർ (20), മൂന്നാം പ്രതി മുഹമ്മദ് സഹീർ (സക്കീർ-21), അഞ്ചാം പ്രതി അജ്മൽ (20) എന്നിവരെയാണ് കായംകുളം പോലീസ് പിടികൂടിയത്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്ത് നിന്നാണ് പോലീസ് സംഘം വലയിലാക്കിയത്.
മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ.എൻ.കെ ജംഗ്ഷന് സമീപമുള്ള ചായക്കടയിൽ വെച്ചാണ് പ്രതികളും യുവാക്കളും തമ്മിൽ വാക്കേറ്റമുണ്ടായത്. ഇതിന് പിന്നാലെ പ്രതികൾ സംഘം ചേർന്ന് യുവാക്കൾ താമസിക്കുന്ന ലോഡ്ജിലെത്തുകയും, ഇവരെ പുറത്തേക്ക് വിളിച്ചിറക്കി മാരകായുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കല്ലേലിഭാഗം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയുമാണ് ഇരുമ്പുവടി, കത്തി, ഇടിക്കട്ട, ഇടിവള, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലയ്ക്ക് മാരകമായി പരിക്കേല്പിച്ചത്. പിടിയിലായ ആദിൽ അഫ്സറിന് വള്ളികുന്നം, കരുനാഗപ്പള്ളി എന്നീ പൊലീസ് സ്റ്റേഷനുകളിൽ മറ്റ് അടിപിടി കേസുകളുമുണ്ട്. കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്‍റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ രതീഷ് ബാബു, എഎസ്ഐ ഹരി, സിപിഒമാരായ അഖിൽ മുരളി, സബീഷ്, സോനു ജിത്ത്, അനു, അനന്തകൃഷ്ണൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Three suspects arrested for entering lodge and attacking youths

































