കൊച്ചി: ( www.truevisionnews.com )മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖയ്‌ക്കെതിരായ പോക്സോ കേസ് നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലേഖ നൽകിയ ഹർജിയിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് ശ്രീലേഖയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ചത്.
തന്റെ യൂട്യൂബ് ചാനലിലൂടെ കിളിരൂർ, കവിയൂർ, പെരുമ്പാവൂർ പീഡനക്കേസുകളിലെ അതിജീവിതമാരുടെ വിവരങ്ങൾ പുറത്തുവിട്ടത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. എന്നാൽ, ഈ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജി തീർപ്പാക്കുന്നത് വരെ തുടർനടപടികൾ തടയണമെന്നും ശ്രീലേഖ കോടതിയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ ആർ. ജയചന്ദ്രൻ നൽകിയ സ്വകാര്യ പരാതിയെത്തുടർന്നാണ് കോടതി നിർദ്ദേശപ്രകാരം ശ്രീലേഖയ്‌ക്കെതിരെ കേസെടുത്തത്. സിവിൽ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറിയാണ് പരാതിക്കാരനായ ജയചന്ദ്രൻ.
POCSO case against R Sreelekha; High Court rejects plea for stay































