കൊച്ചി: ( www.truevisionnews.com ) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ എം. സ്വരാജ് മത്സരിക്കില്ല. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളി. മണ്ഡലം തിരിച്ചുപിടിക്കാൻ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.
കൊച്ചി മുൻ മേയർ എം. അനിൽകുമാറിന്റെ പേരും പരിഗണനയിലുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനത്തിൽ അദ്ദേഹത്തെയും ഒഴിവാക്കി. ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിലേക്ക് മാറുന്നതോടെ വൈപ്പിൻ മണ്ഡലത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി. ഷൈനിയെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. എറണാകുളം, തൃക്കാക്കര മണ്ഡലങ്ങളിൽ പൊതുസമ്മതരായ സ്വതന്ത്ര സ്ഥാനാർത്ഥികളെ പരീക്ഷിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.
നിയമസഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി എം സ്വരാജ് വേണമെന്നാണ് സിപിഎം എറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടത്. സ്വരാജ് മത്സരിച്ചാൽ ജയസാധ്യത എന്ന വിലയിരുത്തലിലാണ് സെക്രട്ടറിയേറ്റ് ഈ ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വെച്ചത്. എം സ്വരാജിന്‍റെ പേര് മാത്രമാണ് സെക്രട്ടേറിയേറ്റിന്‍റെ ചർച്ചയിൽ വന്നത്.
വടക്കൻ പറവൂർ ഏറ്റെടുക്കണമെന്നും വി ഡി സതീശനെതിരെ ശക്തമായ മത്സരം നടത്തണമെന്നും സെക്രട്ടറിയേറ്റിൽ ആവശ്യം ഉയർന്നിരുന്നു. എറണാകുളത്തെ അഞ്ച് സിറ്റിംഗ് എംഎൽഎമാർ തുടരണമെന്ന ചർച്ചയും ജില്ലാ സെക്രട്ടറിയേറ്റിലുണ്ടായി. എന്നാൽ യുഡിഎഫിന് വലിയ മേൽക്കൈ ഉള്ള എറണാകുളം ആലുവ തൃക്കാക്കര സീറ്റുകളിൽ ജില്ലാ നേതൃത്വം സ്ഥാനാർത്ഥികളെ ആരെയും മുന്നോട്ട് വച്ചിരുന്നില്ല.
K.N. Unnikrishnan may be a candidate; CPM list is being finalized




























.jpeg)



