തിരുവനന്തപുരം: (https://truevisionnews.com/) ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കണ്ടക്ടർ, എംപാനൽ ഡ്രൈവർ എന്നിവർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി.
പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ എൻ പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. കണ്ടക്ടറുടെ പ്രവർത്തി കെഎസ്ആർടിസിയുടെ സൽപേരിന് കളങ്കം വരുത്തിയെന്നാണ് വിലയിരുത്തൽ.
എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചാണ് അടിയന്തര നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു.
നിലയ്ക്കലിൽ കെഎസ്ആർടിസി ബസിൽ നിന്നും ശബരിമല തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പമ്പ- തിരുവനന്തപുരം കെഎസ്ആർടിസി ഡ്രൈവർക്കെതിരെയായിരുന്നു പരാതി.
നിലയ്ക്കലിന് സമീപം സ്ത്രീകൾ അടങ്ങിയ ശബരിമല തീർത്ഥാടക സംഘത്തെ രാത്രി വഴിയിൽ കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വയോധികരായ സ്ത്രീകളും കുഞ്ഞുമുൾപ്പെടെ കൊല്ലത്തുനിന്നുള്ള 13 അംഗ സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്.
പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് പോകാനാണ് തീർഥാടക സംഘം ബസ്സിൽ കയറിയത്. എന്നാൽ നിലയ്ക്കൽ സ്റ്റാൻഡിൽ കയറാതെ ഒരു കിലോമീറ്റർ അപ്പുറം വനമേഖലയിൽ തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു പരാതി. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് പോകില്ല എന്ന് അറിയിച്ച് ബസ് മുന്നോട്ടു പോയെന്നും ഇവർ ആരോപിച്ചിരുന്നു.
Sabarimala pilgrims were dropped off on the way, KSRTC conductor transferred, driver dismissed

































