[moviemax.in] നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെയും പദ്ധതിക്കെതിരെ ഹർജി നൽകിയ കെഎസ്‌യു നേതൃത്വത്തെ പ്രശംസിച്ചും നടൻ ജോയ് മാത്യു രംഗത്ത്.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സ്വന്തം പാർട്ടിക്കാർക്ക് വോട്ടർമാരെ സ്വാധീനിക്കാനും ധൂർത്തടിക്കാനുമുള്ള നീക്കത്തിനാണ് ഹൈക്കോടതി കനത്ത തിരിച്ചടി നൽകിയതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഹർജിക്ക് പിന്നിൽ പ്രവർത്തിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ വിദ്യാഭ്യാസ യോഗ്യതയെയും രാഷ്ട്രീയ നിലപാടിനെയും ജോയ് മാത്യു വാനോളം പുകഴ്ത്തി. സാമ്പത്തിക ശാസ്ത്രത്തിലെ തന്റെ അറിവ് വെറുതെ മുദ്രാവാക്യം വിളിക്കാനല്ല, മറിച്ച് ഇത്തരം ജനവിരുദ്ധ നീക്കങ്ങൾ തടയാനാണ് അലോഷ്യസ് ഉപയോഗിച്ചതെന്ന് അദ്ദേഹം കുറിച്ചു.
നവകേരള സർവ്വേ നിയമവിരുദ്ധമാണെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കൃത്യമായ ബജറ്റ് വിഹിതമോ ധനകാര്യ അനുമതിയോ ഇല്ലാതെയാണ് 20 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് കോടതി കണ്ടെത്തി.
കോളേജ് വിദ്യാർത്ഥികളെയും പാർട്ടി പ്രവർത്തകരെയും ഉപയോഗിച്ച് വിവരശേഖരണം നടത്താനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.
2026 ജനുവരി മുതൽ ഫെബ്രുവരി വരെ ലക്ഷക്കണക്കിന് വീടുകളിൽ സർവ്വേ നടത്താനിരിക്കെ ഉണ്ടായ ഈ വിധി സർക്കാരിന് വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Joy Mathew praises KSU and criticizes the government

































