സമീപകാലത്ത് തിയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച നിവിൻ പോളി ചിത്രം 'സർവ്വം മായ' ഒടിടി പ്ലാറ്റ്‌ഫോമുകളിലും തരംഗമാവുകയാണ്. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിയാണ് സൂപ്പർ ഹിറ്റ് പട്ടികയിൽ ഇടംപിടിച്ചത്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായി അടയാളപ്പെടുത്തപ്പെട്ട ചിത്രത്തിന്റെ തിരക്കഥ രൂപപ്പെട്ട വഴിയെക്കുറിച്ച് അഖിൽ സത്യൻ പങ്കുവെച്ച വാക്കുകളാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
"ചെറിയൊരു സിനിമ ചെയ്യണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അമ്മ ഒരുദിവസം എന്നോട് അമ്പലത്തിൽ പോകാൻ പറഞ്ഞത്. വീടിന് അടുത്തുള്ള അമ്പലമാണ്. എനിക്ക് പ്രസാദം തന്ന പൂജാരി എന്റെ കോളേജിൽ ജൂനിയർ ആയിരുന്നു. തീപ്പൊരി എസ്എഫ്ഐക്കാരൻ ആയിരുന്നു. അവൻ കൊടുത്ത ഒരുരൂപയുടെ കോയിൻ ബസ് കണ്ടക്ടർ വലിച്ചെറിഞ്ഞു. അന്നവൻ ഷൗട്ട് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. തീപ്പൊരിയായിട്ടുള്ള എത്തിസ്‌റ്റും കമ്യൂണിസ്റ്റ് കാരനുമാണ്. പത്ത്, പതിനഞ്ച് വർഷത്തിനിപ്പുറം അവനാണ് താടിയൊക്കെ വച്ചിട്ട് എനിക്ക് പ്രസാദം തരുന്നത്. 'എടാ..നീയാ.!' എന്ന് ചോദിച്ച് പോയി. ഒരു രസമല്ലേ എന്ന് അവൻ പറയുന്നുണ്ട്. ഒരു എത്തിസ്റ്റ് നമ്പൂതിരി ഗതികേട് കൊണ്ട് പൂജാരി ആവേണ്ടി വന്നാൽ എന്താവുമെന്നതാണ് സർവ്വംമായയിലെ തുടക്കം", എന്നാണ് അഖിൽ സത്യൻ പറഞ്ഞത്. ക ഫെസ്റ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പാച്ചുവും അത്ഭുതവിളക്കും' എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവ്വംമായ. ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആയിരുന്നു റിലീസ്. അജു വർഗീസ്, റിയ ഷിബു, ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 100 കോടി ക്ലബ്ബിലും പടം ഇടംപിടിച്ചു.
How did a former SFI member become a priest? The interesting truth behind the success of 'Sarvam Maya'

































